
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) നാളെയും മറ്റന്നാളുമായി (ഫെബ്രുവരി 12, 13) ബെംഗളൂരുവില്‍ (Bengaluru). 15-ാം സീസണിന് മുന്നോടിയായി അടിമുടി മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍ (IPL franchise). ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants), ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) എന്നീ പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വരവും ഇത്തവണത്തെ സവിശേഷതയാണ്. അതിനാല്‍ ബെംഗളൂരുവില്‍ താരലേലച്ചൂട് ഉയരും.
രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് ലേലം ആരംഭിക്കുക. 11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലം ആരാധകര്‍ക്ക് നേരില്‍ വീക്ഷിക്കാം. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗുമുണ്ട്.
ലേലത്തില്‍ 590 താരങ്ങള്‍
ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെരഞ്ഞെടുത്തു.
ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. 2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!