
കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട് താരങ്ങളെ തങ്ങളുടേതാക്കി മാറ്റി. ആദ്യം മലയാളി താരം കെ എം ആസിഫിനെ 30 ലക്ഷം രൂപ മുടക്കിയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള താരമാണ് ആസിഫ്. പിന്നാലെ ഓൾ റൗണ്ടർ അബ്‍ദുൾ ബാസിത്തിനെ 20 ലക്ഷത്തിനും രാജസ്ഥാൻ തന്നെ വിളിച്ചെടുത്തു.
സഞ്ജുവിനൊപ്പം രണ്ട് മലയാളി താരങ്ങൾ കൂടെ രാജസ്ഥാൻ ടീമിലെത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു.
അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം. അതേസമയം, ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്‍റെ യുവ ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സും തിളങ്ങി. 1.50 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വില്ലിനെ 3.20 കോടിക്ക് ആര്‍സിബിയാണ് ടീമിലെത്തിച്ചത്. വില്ലിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.
ഇംഗ്ലണ്ടിനായി രണ്ട് വീതം ട്വന്‍റി 20യും ടെസ്റ്റുകളുമാണ് 24കാരനായ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ കളിച്ചത്. അതേസമയം ഇന്ത്യന്‍താരം മനീഷ് പാണ്ഡെയെ 2.40 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളില്‍ വമ്പന്‍ തുക ലഭിച്ചവരില്‍ ഒരാള്‍ വിവ്രാന്ത് ശര്‍മ്മയ്‌ക്കാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തുകയായിരുന്നു. ശര്‍മ്മയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു.