IRE vs IND : സഞ്ജു സാംസണ്‍ ബാല്യകാല സുഹൃത്ത്, ഒപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം: ദീപക് ഹൂഡ

Published : Jun 29, 2022, 08:15 AM ISTUpdated : Jun 29, 2022, 08:26 AM IST
IRE vs IND : സഞ്ജു സാംസണ്‍ ബാല്യകാല സുഹൃത്ത്, ഒപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം: ദീപക് ഹൂഡ

Synopsis

അണ്ടർ 19 തലത്തില്‍ ഒപ്പം കളിച്ചുവളർന്ന കൂട്ടുകാരാണ് ദീപക് ഹൂഡയും സഞ്ജു സാംസണും

ഡബ്ലിന്‍: ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏതൊരു വിക്കറ്റിലേയും ഉയർന്ന കൂട്ടുകെട്ട്. അതിലൊരാള്‍ക്ക് ഇടിവെട്ടുപോലൊരു സെഞ്ചുറിയും രണ്ടാമന് സെന്‍സിബിള്‍ ഫിഫ്റ്റിയും. ഡബ്ലിനില്‍ രണ്ടാം ടി20യില്‍(IRE vs IND 2nd T20I) ഐറിഷ് ബൗള‍ർമാരെ കശാപ്പുചെയ്ത ദീപക് ഹൂഡ-സഞ്ജു സാംസണ്‍(Deepak Hooda and Sanju Samson) സഖ്യത്തിന് കൂട്ടുകെട്ടൊരു പുതുമയേയല്ല. 

അണ്ടർ 19 തലത്തില്‍ ഒപ്പം കളിച്ചുവളർന്ന കൂട്ടുകാരാണ് ദീപക് ഹൂഡയും സഞ്ജു സാംസണും. ഇക്കാര്യം മത്സരത്തിന് ശേഷം ഹൂഡ തന്നെ വ്യക്തമാക്കി. 'സഞ്ജു എന്‍റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകള്‍. 'മികച്ച ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ ഏറെസമയം ക്രീസില്‍ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേർത്തു. 

അയർലന്‍ഡ് ബൗളർമാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്ജുവും ചേർത്തത്. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഡബ്ലിനില്‍ കുറിച്ച 176 റണ്‍സ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി. 

സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ 20 ഓവറില്‍ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോള്‍ മത്സരം നാല് റണ്‍സിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്തു. അയർലന്‍ഡിന് 20 ഓവറില്‍ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സുമായി ഹൂഡ കളിയിലെ താരമായി. ഹൂഡയുടെ കന്നി രാജ്യാന്തര ശതകമാണിത്. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും ഉള്‍പ്പടെ 77 റണ്‍സെടുത്തു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോറാണിത്. 

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്