
ദുബായ്: കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിനെ മറികടന്നതാണ് അശ്വിന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാമെത്തിയിരുന്നത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാല്‍ ട്വിസ്റ്റ് കൂടി സംഭവിച്ചിരിക്കുകയാണ് റാങ്കിംഗില്‍. ആന്‍ഡേഴ്‌സണ്‍ വീണ്ടും ഒന്നാം റാങ്കിലെത്തി. അശ്വിനൊപ്പം സ്ഥാനം പങ്കിടുകയാണ് താരം. ഓസീസിനെതിരെ അവസാന ടെസ്റ്റില്‍ നാല് വിക്കറ്റുകള്‍ മാത്രം വീഴ്ത്തിയ അശ്വിന് ആറ് റേറ്റിംഗ് പോയന്റുകള്‍ കുറഞ്ഞു. അശ്വനും ആന്‍ഡേഴ്‌സണും 859 റേറ്റിംഗ് പോയിന്റാണിപ്പോഴുള്ളത്.
കമ്മിന്‍സിന് പിന്നില്‍ നാലാം സ്ഥാനത്ത് കഗിസോ റബാദയുണ്ട്. അതേസമയം, ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ പിന്തള്ളി പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി അഞ്ചാമതെത്തി. ആറാം സ്ഥാനത്താണ് ബുമ്ര. ഒല്ലി റോബിന്‍സണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണാണ് വലിയ നേട്ടമുണ്ടാക്കിയ ഒരു താരം. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടത്തിയ ലിയോണ്‍ ഒമ്പതാമതെത്തി. ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജെയ്മിസണാണ് പത്താമത്.
ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒരു മാറ്റം മാത്രമാണുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ആദ്യ പത്തിലെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഒമ്പതാമതാണ്. മര്‍നസ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു. അശ്വിന്‍ രണ്ടാമുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ എട്ടാമതെത്തി. അതേസമയം, ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയിലും റൂട്ട് നേട്ടമുണ്ടാക്കി. ന്യൂസിലന്‍ഡിനെതിരെ നേടിയ സെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റൂട്ട് മൂന്നാമതെത്തി. ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ ഒന്നാമത് തുടരുന്നു. സ്റ്റീവന്‍ സമിത്താണ് രണ്ടാമത്. പാകിസ്സ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ഓസീസിന്റെ ട്രാവിസ് ഹെഡിനും ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി.
ഇരുവരും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണും ടോം ബ്ലണ്ടലുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ നേടിയ സെഞ്ചുറികളാണ് ഇരുവര്‍ക്കും തുണയായത്. റിഷഭ് പന്ത് (8), രോഹിത് ശര്‍മ (9) എന്നിവര്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കയുടെ ദിമുത് കരുണാരത്നെയാണ് പത്താം സ്ഥാനത്ത്. വിരാട് കോലി 17-ാം സ്ഥാനത്ത്. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 16-ാം റാങ്കിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!