
സിഡ്‌നി: ഏകദിന ലോകകപ്പിന് മുന്‍പ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് പരിക്കിന്‍റെ മിന്നലാക്രമണം. തോളിന് പരിക്കേറ്റ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണ്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണെ പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.
ഷാര്‍ജയില്‍ മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലാണ് ജേയ്‌ക്ക് പരിക്കേറ്റത്. എന്നാല്‍ ലോകകപ്പിന് മുന്‍പ് താരത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു ജേ റിച്ചാര്‍ഡ്‌സണ്‍. അഞ്ച് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തിയ താരം ഓസ്‌ട്രേലിയയുടെ പരമ്പര ജയത്തില്‍(3-2) നിര്‍ണായകമായിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ ജേ മികച്ചുനിന്നിരുന്നു. എന്നാല്‍ നെറ്റ്സില്‍ പന്തെറിയാനുള്ള അവസാന ശ്രമത്തില്‍ വേണ്ടത്ര വേഗം കണ്ടെത്താന്‍ പേസര്‍ക്കായില്ല. ഇതിന് ശേഷം സെലക്‌ടര്‍മാരുമായി ചര്‍ച്ച ചെയ്ത് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഓസീസ് ടീം ഫിസിയോ ഡേവിഡ് ബേക്ക്‌ലി വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ജേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!