വെടിക്കെട്ട് ബാറ്റിങ്ങുമായി അസറുദ്ദീന്‍; സയിദ് മുഷ്താഖ് അലിയില്‍ മുംബൈക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം

By Web TeamFirst Published Jan 13, 2021, 9:47 PM IST
Highlights

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദിത്യ താരെ (42), യഷസ്വി ജയ്സ്വാള്‍ (40) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് തകര്‍പ്പന്‍ തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 128 റണ്‍സെടുത്തിട്ടുണ്ട്. 33 പന്തില്‍ 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന് വെടിക്കെട്ട് തുടക്കം നല്‍കിയത്. സീനിയര്‍ താരം റോബിന്‍ ഉത്തപ്പ (33) അദ്ദേഹത്തിന് കൂട്ടുണ്ട്.

ഇതുവരെ എട്ട് ഫോറും ഏഴ് സിക്‌സും അസറുദ്ദീന്‍ നേടിയിട്ടുണ്ട്. 6.4 ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നു. പന്തെടുത്ത എല്ലാ മുംബൈ ബൗളര്‍മാരും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദിത്യ താരെ (42), യഷസ്വി ജയ്സ്വാള്‍ (40) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇത്രയും റണ്‍സെടുത്തത്. 

ജലജ് സക്സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത എസ് ശ്രീശാന്ത് നിരാശപ്പെടുത്തി. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ താരം നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. എന്നാല്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.

തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ജയ്സ്വാള്‍- താരെ സഖ്യം 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താരെയെ പുറത്താക്കി സക്സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 38) കിട്ടിയ തുടക്കം മുതലാക്കി. ഇതിനിടെ ജയ്സ്വാള്‍ പവലിയനില്‍ തിരിച്ചെത്തി. എം ഡി നിതീഷിനായിരുന്നു വിക്കറ്റ്. നാലാമനായി ക്രീസിലെത്തിയ സിദ്ധേഷ് ലാഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 12 പന്തുകള്‍ മാത്രം നേരിട്ട താരം 21 റണ്‍സ് നേടി.

എന്നാല്‍ സ്‌കോര്‍ 150ലെത്തിയപ്പോള്‍ സിദ്ധേഷിനേയം സൂര്യകുമാറിനേയും മുംബൈക്ക് നഷ്ടമായി. ഇരുവരേയും സക്സേന പുറത്താക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന സര്‍ഫറാസ് ഖാന്‍ (9 ന്തില്‍ 17) ശിവം ദുബെ (13 പന്തില്‍ 26) സഖ്യമാണ് മുംബൈയെ 200ന് അടുത്തെത്തിച്ചത്. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആസിഫിന്റെ തുടര്‍ച്ചയായ പന്തുകളില്‍ ഇരുവരും പുറത്താവകുയായിരുന്നു. അഥര്‍വ അങ്കോള്‍കറേയും (1) പുറത്താക്കി ആസിഫ് പട്ടിക പൂര്‍ത്തിയാക്കി. സക്സേന, ആസിഫ് എന്നിവര്‍ക്ക് പുറമെ നിതീഷ് ഒരു വിക്കറ്റ് വീഴ്ത്തി. എസ് മുലാനി (1) പുറത്താവാതെ നിന്നു.

click me!