രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളം പ്രതിരോധത്തില്‍! ഒരു ദിവസം ബാക്കി നില്‍ക്കെ തോല്‍വി ഒഴിവാക്കണം

Published : Jan 28, 2024, 05:53 PM IST
രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളം പ്രതിരോധത്തില്‍! ഒരു ദിവസം ബാക്കി നില്‍ക്കെ തോല്‍വി ഒഴിവാക്കണം

Synopsis

താല്‍കാലിക ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. സച്ചിന്‍ ബേബി (6), അക്ഷന്‍ ചന്ദ്രന്‍ (2) എന്നിവരാണ് ക്രീസില്‍.

പറ്റ്‌ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരായ മത്സരത്തില്‍ കേരളം പ്രതിരോധത്തില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 62 എന്ന നിലയിലാണ്. ബിഹാറിനെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ 88 റണ്‍സ് കൂടി വേണം. പറ്റ്‌ന, മൊയീന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ കേരളത്തിന്റെ 227നെതിരെ ബിഹാര്‍ 377 റണ്‍സാണ് നേടിയത്. 150 റണ്‍സ് നേടിയ ഷാക്കിബുള്‍ ഗനിയാണ് ബിഹാറിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ബിപിന്‍ സൗരഭ് (60), പിയൂഷ് കുമാര്‍ സിംഗ് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാല്‍, അഖിന്‍ സത്താര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

താല്‍കാലിക ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. സച്ചിന്‍ ബേബി (6), അക്ഷന്‍ ചന്ദ്രന്‍ (2) എന്നിവരാണ് ക്രീസില്‍. അഞ്ചിന് 270 എന്ന നിലയിലാണ് ബിഹാര്‍ മൂന്നാംദിനം ക്രീസിലെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 107 റണ്‍സിനിടെയാണ് ബിഹാറിന് നഷ്ടമായത്. വിപുല്‍ കൃഷ്ണയാണ് (14) ഇന്ന് ആദ്യം മടങ്ങുന്നത്. പിന്നാലെ പ്രതാപും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഗനിയും മടങ്ങി. അപ്പോഴേക്കും ബിഹാറിന്റെ സ്‌കോര്‍ സുരക്ഷിത തീരത്തെത്തിയിരുന്നു. 255 പന്തുകള്‍ നേരിട്ട ഗനി രണ്ട് സിക്‌സും 17 ഫോറും നേടി. 

മോശം തുടക്കമായിരുന്നു ബിഹാറിന്. 29 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ശ്രമണ്‍ നിഗ്രോദ് (0), ബബുല്‍ കുമാര്‍ (16) എന്നിവരാണ് മടങ്ങിയത്. ശ്രമണ്‍ വിഷ്ണു രാജിന് ക്യാച്ച് നല്‍കി. ബബുലിനെ അഖിന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് പിന്നീട് പിയൂഷ് - ഗനി സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 109 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ പിയൂഷിനെ പുറത്താക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ റിഷവിനും (2) തിളങ്ങാനായില്ല. ഇതോടെ നാലിന് 158 എന്ന നിലയിലായി ബിഹാര്‍. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബിപിന്‍ സൗരഭ് (60) ഗനിക്ക് പിന്തുണ നല്‍കി. ഇരുവരും ക്രീസിലുറച്ചതോടെ അനായാസം റണ്‍സ് വന്നു. 110 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ഗനി സെഞ്ചുറി പൂര്‍ത്തിയാക്കി. 199 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 13 ഫോറും നേടി.

നേരത്തെ, ഒമ്പതിന് 203 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ശേഷിക്കുന്ന വിക്കറ്റ് 24 റണ്‍സിനിടെ നഷ്ടമായി. ശ്രയസിനെ അഷുതോഷ് അമന്‍ മടക്കുകയായിരുന്നു. 229 പന്തുകള്‍ നേരിട്ട ശ്രേയസ് ഒരു സിക്സും 21 ഫോറും നേടി. അഖിന്‍ (0) പുറത്താവാതെ നിന്നു. അക്ഷയ് ചന്ദ്രന്‍ (37) ജലജ് സക്സേന (22) എന്നിവരൊഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. ബിഹാറിനായി ഹിമാന്‍ശു സിങ് നാലും വീര്‍പ്രതാപ് സിംഗ് മൂന്നും വിക്കറ്റ് വീഴ്ത്തി. ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിനെ(5) നഷ്ടമായ കേരളത്തിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്മായി. രോഹന് പിന്നാലെ സച്ചിന്‍ ബേബി(1), ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), വിഷ്ണു വിനോദ്(0) എന്നിവരും മടങ്ങിയതോടെ കേരളം 34-4ലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കി. 37 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്തായതിന് പിന്നാലെ വിഷ്ണു രാജ്(1) പെട്ടെന്ന് മടങ്ങിയെങ്കിലും ജലജ് സക്സേനയുടെ(22) പിന്തുണയില്‍ ശ്രേയസ് കേരളത്തെ 150 കടത്തി. സ്‌കോര്‍ ബോര്‍ഡില്‍ 163 റണ്‍സെത്തിയപ്പോഴേക്കും ജലജ് സക്സേനയും മടങ്ങിയെങ്കിലും വാലറ്റക്കാരെ സാക്ഷി നിര്‍ത്തി ഒറ്റക്ക് പൊരുതിയ ശ്രേയസ് സെഞ്ചുറിയിലെത്തി. 164 റണ്‍സില്‍ എട്ടാം വിക്കറ്റും 176 റണ്‍സില്‍ ഒമ്പതാം വിക്കറ്റും നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ അഖിനെ ഒരറ്റത്ത് നിര്‍ത്തിയാണ് ശ്രേയസ് സെഞ്ചുറിയിലെത്തിയത്.

സ്പിന്‍ ട്രാക്കില്‍ ഇന്ത്യ മൂക്കുംകുത്തി വീണു! ഹാര്‍ട്‌ലിക്ക് ഏഴ് വിക്കറ്റ്; ഹൈദരാബാദില്‍ ഇംഗ്ലണ്ടിന് ജയം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം