
ലാഹ്‌ലി: രഞ്ജി ട്രോഫിയില്‍ കേരളം - ഹരിയാന മത്സരം വൈകുന്നു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചില്ലിട്ടില്ല. ഹരിയായുടെ ഹോം ഗ്രൗണ്ടായ ലാഹ്‌ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 15 പോയിന്റുമായിട്ടാണ് കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് ജയവും രണ്ട് സമനിലകളുമാണ് ഇരു ടീമുകളുടേയും അക്കൗണ്ടില്‍. ഈ മത്സരം ജയിക്കാനായാല്‍ പിന്നീട് കേരളത്തിന് നേരിടാനുള്ളത് മധ്യ പ്രേദേശിനേയും ബിഹാറിനേയുമാണ്.
ഇന്ത്യക്ക് വേണ്ടി കളിച്ച മൂന്ന് താരങ്ങള്‍ ഹരിയാനയുടെ ടീമിലുണ്ട്. യൂസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ ദേശീയ താരങ്ങള്‍. ഇതില്‍ എത്ര പേര്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുമെന്ന് അറിവായിട്ടില്ല. അതേസമയം, കേരളം ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നും ഉറപ്പ് പറയാന്‍ കഴിയില്ല. അവസാനം മത്സരം ജയിച്ചാണ് ഇരു ടീമുകളും അഞ്ചാം മത്സരത്തിനെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ കൂറ്റന്‍ ജയമാണ് കേരളം നേടിയത്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്.
ഗംഭീറിന്റെ ചിന്തകള്‍ക്ക് കാമ്പില്ല! ഇന്ത്യന്‍ പരിശീലകനെ പരിഹസിച്ച് റിക്കി പോണ്ടിംഗ്
ഒന്നാം ഇന്നിംഗ്‌സില്‍ യുപിയുടെ 162 റണ്‍സിനെതിരെ കേരളം 233 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. സല്‍മാന്‍ നിസാര്‍ (93), സച്ചിന്‍ ബേബി (83) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ കേരളം 365 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച യുപി 116ന് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനാണ് കേരളത്തിന് ജയമൊരുക്കിയത്. ഹരിയാന പഞ്ചാബിനെതിരെ 37 റണ്‍സിന് ജയിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഹരിയാനയെ 114 റണ്‍സിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളര്‍മാര്‍ വിജയപ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് 141 റണ്‍സില്‍ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റന്‍ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്‌സില്‍ 243 റണ്‍സടിച്ചപ്പോള്‍ 216 റണ്‍സ് ലീഡും ലഭിച്ചു. 217 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റണ്‍സിന് ഓള്‍ ഔട്ടായി 37 റണ്‍സിന്റെ തോല്‍വി വഴങ്ങി.
കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, ആദിത്യ സര്‍വതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, കെഎം ആസിഫ്, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ഫാസില്‍ വിനോദ്, കൃഷ്ണ പ്രസാദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!