നാടകീയം അവസാന രണ്ട് ഓവര്‍; പാകിസ്ഥാനെ കുടുക്കിയ സിംബാബ്‌വെയുടെ അവസാന ഓവറുകളിങ്ങനെ

Published : Oct 27, 2022, 08:50 PM IST
നാടകീയം അവസാന രണ്ട് ഓവര്‍; പാകിസ്ഥാനെ കുടുക്കിയ സിംബാബ്‌വെയുടെ അവസാന ഓവറുകളിങ്ങനെ

Synopsis

അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് വസിം, മുഹമ്മദ് നവാസ് എന്നിവരായിരുന്നു ക്രീസില്‍. പന്തെറിയുന്നത് സിംബാബ്‌വെ പേസര്‍ റിച്ചാര്‍ഡ് ഗവാര.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സിംബാബ്‌വെ പാകിസ്ഥാനെ തോല്‍പ്പിച്ചത് മറ്റൊരു ത്രില്ലറില്‍. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണ് സിംബാബ്‌വെ ഒരു റണ്ണിന് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി.

അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് വസിം, മുഹമ്മദ് നവാസ് എന്നിവരായിരുന്നു ക്രീസില്‍. പന്തെറിയുന്നത് സിംബാബ്‌വെ പേസര്‍ റിച്ചാര്‍ഡ് ഗവാര. ആദ്യ പന്തില്‍ നവാസ് രണ്ട് റണ്‍ നേടി. രണ്ടാം പന്ത് റണ്‍സ് നേടാനായില്ല. മൂന്നാം പന്തില്‍ വീണ്ടും രണ്ട് റണ്‍. നാലാം പന്തില്‍ സിക്‌സ്. പാകിസ്ഥാന്‍ വിജയിക്കുമെന്ന് തോന്നിച്ചു. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സെടുക്കാനായില്ല. 

ടി20 ലോകകപ്പ്: ഓറഞ്ച് പടയെയും വീഴ്ത്തി; രണ്ടാം ജയവുമായി ഇന്ത്യ ഒന്നാമത്

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. പന്തെറിയുന്നത് ബ്രാഡ് ഇവാന്‍സ്. ഒന്നാം പന്തില്‍ നവാസ് മൂന്ന് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്ത് നവാസ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തില്‍ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്. നാലാം പന്തില്‍ നവാസിന് റണ്‍സ് നേടാനായില്ല. അഞ്ചാം പന്തില്‍ പാകിസ്താന് നവാസിന്റെ വിക്കറ്റ് നഷ്ടമായി. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്. ഷഹീന്‍ അഫ്രീദി ലോംഗ് ഓണിലേക്ക് ഷോട്ട് പായിച്ചെങ്കിലും രണ്ട് ഓടുന്നതിനിടെ റണ്ണൗട്ടായി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ വീണതോടെ കാര്യങ്ങള്‍ സിംബാബ്‌വെയ്ക്ക് അനുകൂലമായി.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
 

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?