
ബ്ലോംഫോന്റൈന്‍: ഇന്ത്യക്ക് വേണ്ടി രണ്ട് അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാന്‍. 2014ല്‍ കളിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു പ്രായം. 2016ല്‍ വീണ്ടും ലോകകപ്പ് കളിക്കാനെത്തി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ഫറാസിന് രണ്ട് ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാനിയിരുന്നു. ഇന്ത്യ അഞ്ചാമത് വന്ന 2014 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 211 റണ്‍സാണ് വലങ്കയ്യന്‍ അടിച്ചെടുത്തത്. 70.33 ശരാശരിയിലാണ് ഇത്രയും റണ്‍സ്. ഇതില്‍ രണ്ട് അര്‍ധ സെഞ്ചുറികളുമുണ്ടായിരുന്നു.
പ്രകടനത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ ടീമിലെത്തിച്ചു. ഇന്ത്യ റണ്ണേഴ്‌സ് അപ്പായ രണ്ടാം ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതായിരുന്നു സര്‍ഫറാസ്. ആറ് ഇന്നിംഗ്‌സില്‍ 355 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സര്‍ഫറാസ് തന്നെ. അഞ്ച് അര്‍ധ സെഞ്ചുറികളാണ് സര്‍ഫറാസ് അടിച്ചെടുത്തത്. 71 റണ്‍സായിരുന്നു സര്‍ഫറാസിന്റെ ശരാശരി. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരവും സര്‍ഫറാസ് തന്നെ. രണ്ട് ലോകകപ്പുകളില്‍ നിന്ന് ഏഴ് അര്‍ധ സെഞ്ചുറികള്‍.
എന്നാല്‍ രസകരമായ കാര്യം എന്തെന്നുവച്ചാല്‍ സര്‍ഫറാസിന്റെ സഹോദരന്‍ മുഷീര്‍ ഖാന്‍ ഇപ്പോള്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുകയാണ്. മുഷീര്‍ അധികം വൈകാതെ സര്‍ഫറാസിനെ മറികടക്കും. 2016 ലോകകപ്പില്‍ സര്‍ഫറാസായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോററെങ്കില്‍ ഈ ലോകകപ്പില്‍ ആ നേട്ടം മുഷീറിന് സ്വന്തമായേക്കും. ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടാന്‍ മുഷീറിനായിരുന്നു. 131 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഈ ലോകകപ്പില്‍ രണ്ടാം സെഞ്ചുറി കണ്ടെത്തിയ മുഷീര്‍ അക്കൗണ്ടില്‍ 325 റണ്‍സ് കൂട്ടിചേര്‍ത്തു. ആദ്യ സെഞ്ചുറി അയര്‍ലന്‍ഡിനെതിരെയായിരുന്നു. 31 റണ്‍സ് കൂടി നേടിയാല്‍ സര്‍ഫറാസിനെ മറികടക്കാന്‍ മുഷീറിന് സാധിച്ചേക്കും. ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മുഷീറ് മൂത്ത സഹോദരനെ മറികടക്കാന്‍ സാധ്യതയേറെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!