
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ (Suryakumara Yadav) തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 31 പന്തില്‍ 65 റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താവും മുന്‍പ് ഏഴ് സിക്‌സറാണ് സൂര്യകുമാര്‍ പറത്തിയത്. മാന്‍ ഓഫ് ദ മാച്ചും സീരീസും സൂര്യ തന്നെ.
സൂര്യക്കൊപ്പം പ്രധാന്യമര്‍ഹിക്കുന്നതാണ് വെങ്കടേഷ് അയ്യരുടെ (Venkatesh Iyer) പേരും. 19 പന്തില്‍ പുറത്താവാതെ 35 റണ്‍സെടുക്കന്‍ വെങ്കടേഷിന് ആയിരുന്നു. ഇതില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഫിനിഷറുടെ റോളില്‍ വെങ്കടേഷ് തിളങ്ങിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ഹാര്‍ദിക് പണ്ഡ്യയുടെ (Hardik Pandya) കാര്യത്തില്‍ സെലക്ടര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വെങ്കടേഷിന്റെ പ്രകടനം നിര്‍ണായകമാണ്.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായി അപ്രതീക്ഷിത മികവ് പ്രകടിപ്പിച്ച വെങ്കടേഷ് അയ്യറോട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് ഫിനിഷറുടെ റോളിലെത്താന്‍. ടീം ആവശ്യപ്പെടുന്നതെന്തും ചെയ്യുന്ന താരമെന്ന പ്രതിച്ഛായ, ചുരുങ്ങിയ നാളിനുള്ളില്‍ തന്നെ സ്വന്തമാക്കി കഴിഞ്ഞു. മധ്യപ്രദേശ് ഓള്‍റൗണ്ടര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം അവസാനം വരെ ക്രീസില്‍ നിന്ന് പൊരുതിയ വെങ്കടേഷ്, മൂന്ന് കളിയിലും ഫിനിഷറായി തിളങ്ങി. ആകെ 50 പന്ത് നേരിട്ട വെങ്കടേഷ് നേടിയത് 92 റണ്‍സ് രണ്ടാം ടി20യിലെ നിര്‍ണായക ഘട്ടത്തില്‍ ബൗള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് രോഹിത് ശര്‍മയോട് ആവശ്യപ്പെട്ട വെങ്കടേഷ് പ്രായത്തെ വെല്ലുന്ന പക്വതയും ആത്മവിശ്വാസവുമാണ് പ്രകടിപ്പിച്ചത്.
രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറിനില്‍ക്കുന്ന ഹാര്‍ദിക് പണ്ഡ്യയുടെ സമീപനത്തില്‍ല സെലക്ടര്‍മാര്‍ അതൃപ്തി പരസ്യമാക്കിയതിനിടെയാണ് വെങ്കടേഷിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം. ബൗളിംഗിലും തിളങ്ങാനായാല്‍ ഒക്ടബോറിലെ ടി20 ലോകകപ്പില്‍ ഫിനിഷറുടെയും ഓള്‍റൗണ്ടറുടെയും റോളില്‍ വെങ്കടേഷിനെ തന്നെ ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!