
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് നിര്‍ണായക അപ്ഡേറ്റുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 22ന് പെര്‍ത്തില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ താന്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്ന് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ താന്‍ പങ്കെടക്കുന്ന കാര്യം സംശയത്തിലാണെന്നും ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുമോ എന്ന ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞു.
ഈ മാസം 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രോഹിത് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യയെ നയിക്കുക. രോഹിത്തിന്‍റെ അഭാവത്തില്‍ ഓപ്പണറായി അഭിമന്യു ഈശ്വരന് ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ നിന്ന് മാത്രമാണോ രോഹിത് വിട്ടു നില്‍ക്കുക എന്നകാര്യം വ്യക്തമല്ല.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്‍റെ നാണക്കേടിന് പുറമെ ബാറ്റിംഗിലും രോഹിത്തും കോലിയും തീര്‍ത്തും നിറം മങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന് രോഹിത് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് 4-0ന്‍റെയെങ്കിലും വിജയം അനിവാര്യമാണ്. അഞ്ച് ടെസ്റ്റുകളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. 1990ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!