
മെല്‍ബണ്‍: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.
മത്സരശേഷം തോല്‍വിയെ കുറിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്കുള്ള ടീമുകളില്‍ ഒന്നാണ് പാകിസ്ഥാന്റേത്. നിര്‍ഭാഗ്യവശാല്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ടീമിനെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഇംഗ്ലണ്ടിന് എല്ലാവിധ ആശംസകളും. അവരാണ് ലോകകപ്പ് അര്‍ഹിക്കുന്നത്. നാട്ടില്‍ കളിക്കുന്നത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്.'' മത്സരശേഷം സംസാരിക്കുകയും ഓപ്പണിഗ് ബാറ്റര്‍ കൂടിയായ ബാബര്‍.
എല്ലാ വേദികളിലും പാകിസ്ഥാന്‍ ആരാധകര്‍ നിറഞ്ഞിരുന്നു. പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നു. ശരിയാണ് തുടക്കത്തില്‍ ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ ഗംഭീര തിരിച്ചുവരവാണ് ഞങ്ങള്‍ നടത്തിയത്. ഞാന്‍ സഹതാരങ്ങളോട് പറഞ്ഞത് അവരുട സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ്. എന്നാല്‍ 20 റണ്‍സ് കുറവായിരുന്നു ഞങ്ങള്‍ക്ക്. ബൗളര്‍മാരെല്ലാം നന്നായി പന്തെറിഞ്ഞു.'' ബാബര്‍ പറഞ്ഞു.
138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്റ്റോക്സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ ബെന്‍ സ്റ്റോക്സ് (52) വിജയം പൂര്‍ത്തിയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!