
ഇസ്ലാമാബാദ്: ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, പാകിസ്ഥാൻ ടൂര്‍ണമെന്‍റില്‍ കളിക്കുന്നത് പുനഃപരിശോധിച്ചേക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, "പ്രധാനമന്ത്രി തിരിച്ചെത്താൻ ഞങ്ങൾ കാത്തിരിക്കുകയാണ്, അതിനുശേഷം അന്തിമ തീരുമാനമെടുക്കും" എന്ന് നഖ്‌വി പറഞ്ഞു. ഐസിസി ഇതിനകം തന്നെ പാകിസ്ഥാന് ഇളവ് നൽകിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ മത്സരം ഉൾപ്പെടെ എല്ലാ ലീഗ് മത്സരങ്ങളും പാകിസ്ഥാൻ ശ്രീലങ്കയിലായിരിക്കും കളിക്കുക.
അതേസമയം, ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതിലൂടെ ഐസിസി അവരോട് അനീതി കാണിച്ചുവെന്നും നഖ്‌വി പറഞ്ഞു. "ബംഗ്ലാദേശിനോട് അനീതിയാണ് കാണിച്ചത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബോർഡ് മീറ്റിംഗിലും ഞാൻ ഇതേ കാര്യം പറഞ്ഞു. നിങ്ങൾക്ക് ഇരട്ടത്താപ്പ് പാടില്ല. ഒരു രാജ്യത്തിന് എപ്പോൾ വേണമെങ്കിലും എന്ത് തീരുമാനവും എടുക്കാം, മറ്റൊരു രാജ്യത്തിന് നേരെ വിപരീതമായി പ്രവർത്തിക്കാം എന്ന നിലപാട് ശരിയല്ല. അതുകൊണ്ടാണ് ബംഗ്ലാദേശിനോട് അനീതിയാണ് കാണിക്കുന്നതെന്നും ലോകകപ്പ് കളിക്കാൻ അവരെ എന്തായാലും അനുവദിക്കണമെന്നും ഞങ്ങൾ നിലപാടെടുത്തത്. അവർ ഒരു പ്രധാന പങ്കാളിയാണ്, ഈ അനീതി ചെയ്യാൻ പാടില്ലായിരുന്നു."
ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വിസമ്മതിച്ചതിനെത്തുടർന്നാണ് ഐസിസി ഔദ്യോഗികമായി ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത്. ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ബിസിബി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) തീരുമാനം അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ അയച്ചു. ബിസിബി ഈ വിഷയം ഐസിസിയുടെ തർക്ക പരിഹാര സമിതിയുടെ (ഡിആർസി) മുന്നിൽ എത്തിച്ചിരുന്നു.
സുരക്ഷാ ആശങ്കകൾ കാരണം ബംഗ്ലാദേശ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മൂന്നാഴ്ച നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഐസിസിയുടെ തീരുമാനം. ഏറ്റവും പുതിയ ഐസിസി റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയത്. കൂടാതെ, സ്കോട്ലന്‍ഡ് ടി20 ലോകകപ്പിന്റെ ഒമ്പത് പതിപ്പുകളിൽ ആറെണ്ണത്തിലും (2007, 2009, 2016, 2021, 2022, 2024) മുമ്പ് കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!