
അഡ്ലെയ്ഡ്: ബംഗ്ലാദേശിനെതിരെയുള്ള നിർണായക മത്സരത്തിൽ വിജയത്തിലേക്ക് ബാറ്റുവീശി പാകിസ്ഥാൻ. പവർപ്ലേയിൽ പാകിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 35 റൺസ് എന്ന നിലയിലാണ്. 21 പന്തിൽ 26 റൺസെടുത്ത റിസ്‍വാനും 16 പന്തിൽ 9 റൺസെടുത്ത ബാബറുമാണ് ക്രീസിൽ. 128 റൺസാണ് പാകിസ്ഥാന്റെ വിജയലക്ഷ്യം. ലഭിച്ച സുവർണാവസരം ബംഗ്ലാദേശ് താരങ്ങൾ പാഴാക്കിയതും ഇരുവർക്കും തുണയായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ. സെമിയിൽ എത്താനുള്ള സുവർണാവസരമാണ് ഇരുടീമുകൾക്കും. ഇന്ന് ജയിച്ചാൽ പാകിസ്ഥാന് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താം. മികച്ച റൺറേറ്റിൽ ജയിച്ചാൽ ബംഗ്ലാദേശിനും സെമി സാധ്യതയുണ്ട്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യ ഇതിനകം സെമിയില്‍ എത്തിയിട്ടുണ്ട്. ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്‍റില്‍ പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയയെയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. പ്രോട്ടീസിനെ 13 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് വീഴ്‌ത്തുകയായിരുന്നു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!