
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയതിന് പിന്നാലെ മറ്റൊരു നാഴികക്കല്ലുകൂടി മറികടന്ന് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി അശ്വിന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയെയാണ് അശ്വിന്‍ പിന്തള്ളിയത്. 111 വിക്കറ്റാണ് കുംബ്ലയുടെ സമ്പാദ്യം. അശ്വിനിപ്പോള്‍ 113 വിക്കറ്റായി.
നേട്ടത്തിന് പിന്നാലെ അശ്വിനെ അഭിനന്ദിച്ച് കുംബ്ലെ രംഗത്തെത്തി. നന്നായി പന്തെറിഞ്ഞുവെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. നേരത്തെ, രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിന്‍ മാറിയിരിുന്നു. ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവിനെ മറികടന്ന അശ്വിന് മുന്നില്‍ ഇനി ഹര്‍ഭജന്‍ സിംഗും അനില്‍ കുംബ്ലെയും മാത്രമേയുള്ളൂ. കപില്‍ ദേവിനുണ്ടായിരുന്നത് 687 വിക്കറ്റുകളാണ്. ഹര്‍ഭജന്‍ സിംഗ് 707 ഉം അനില്‍ കുംബ്ലെ 953 ഉം വിക്കറ്റുകളുമായാണ് മുന്നില്‍ നില്‍ക്കുന്നത്. മുപ്പത്തിയാറുകാരനായ ആര്‍ അശ്വിന് ഇവരില്‍ ഹര്‍ഭജനെ എന്തായാലും മറികടക്കാന്‍ കഴിയും എന്നുറപ്പാണ്. കപില്‍ ദേവ് 356 മത്സരങ്ങളില്‍ നിന്ന് നേടിയ വിക്കറ്റുകള്‍ മറികടക്കാന്‍ അശ്വിന് 269 കളികളേ വേണ്ടിവന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകളുടെ കാര്യത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണും ആര്‍ അശ്വിനും ഒപ്പമെത്തി. ഇരുവര്‍ക്കും 32 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. അഹമ്മദാബാദിലെ പ്രകടനത്തോടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് വരുമ്പോള്‍ അശ്വിന്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ആറ് വിക്കറ്റ് പ്രകടനവുമായാണ് ആര്‍ അശ്വിന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
അഹമ്മദാബാദില്‍ 47.2 ഓവറില്‍ 91 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ അശ്വിന്‍ ആറ് ഓസീസ് ബാറ്റര്‍മാരെ മടക്കിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ്(32), കന്നി സെഞ്ചുറിക്കാരന്‍ കാമറൂണ്‍ ഗ്രീന്‍(114), അലക്‌സ് ക്യാരി(0), മിച്ചല്‍ സ്റ്റാര്‍ക്ക്(6), നേഥന്‍ ലിയോണ്‍(34), ടോഡ് മര്‍ഫി(41) എന്നിവര്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ബാഴ്‌സലോണ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണം ആരംഭിച്ചു! കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!