
മുംബൈ: ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീമുകള്‍ക്ക് ഇനി പുതിയ പരിശീലകര്‍. ഷിതാന്‍ഷു കൊടാക് ഇന്ത്യ എയുടെയും പരസ് മാംബ്രെ അണ്ടര്‍ 19 ടീമിന്റെയും പരിശീലകരായി ചുമതലയേറ്റു. ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി നിയമിതനായ രാഹുല്‍ ദ്രാവിഡിന്റെ ഒഴിവിലേക്കാണ് ഇരുവരേയും നിയമിച്ചത്. താല്‍കാലിക അടിസ്ഥാനത്തിലാണ് ഇരുവരെയും ഇന്ത്യയെ പരിശീലിപ്പിക്കുക.
ബൗളിംഗ് പരിശീലകനായി രമേശ് പവാറിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിങ് പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയായിരിക്കും കൊടാക്കിന്റെ ലക്ഷ്യം. ഫസ്റ്റ്ക്ലാസില്‍ 130 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കൊടാക്. തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഏകദിന പരമ്പര കളിക്കുകയാണ് ഇന്ത്യ എ.
സ്ഥാനക്കയറ്റം ലഭിച്ചാണ് മാംബ്രെ അണ്ടര്‍ 19 പരിശീലകനാവുന്നത്. 91 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 284 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള മാംബ്രെ ദ്രാവിഡിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്നയാളാണ്. സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുന്ന ഏഷ്യ കപ്പാണ് അണ്ടര്‍ 19 ടീമിന് മുന്നിലുള്ളത്.
അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ ഉയരങ്ങളിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. ദ്രാവിഡിന്റെ കീഴില്‍ അണ്ടര്‍ 19 ടീം 2018ല്‍ ലോകകപ്പുയര്‍ത്തി. മത്സരഫലങ്ങളേക്കാള്‍ താരങ്ങളുടെ മികവ് വര്‍ദ്ധിപ്പിക്കാനായിരുന്നു ദ്രാവിഡ് പ്രാധാന്യം നല്‍കിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!