
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം 145-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റൺസെന്ന നിലയിലാണ്. 98 റണ്‍സുമായി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറില്‍ 74 റണ്‍സെടുത്ത റിഷഭ് പന്ത് റണ്ണൗട്ടായത് ഇന്ത്യ്കക് തിരിച്ചടിയായി. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.
112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷബ് പന്ത് 74 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് നിര്‍ഭാഗ്യകരമായി പന്ത് പുറത്തായത്. കൈവിരലിലെ പരിക്ക് അലട്ടിയിട്ടും സധൈര്യം ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് പന്തിന്‍റെ പോരാട്ടവും രാഹുലിന്‍റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിനോട് അടുപ്പിച്ചത്. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 139 റണ്‍സ് കൂടി വേണം.
രണ്ടാം ദിനത്തില്‍ നിന്ന് വ്യത്യസ്തമായി രാഹുലിനെയും റിഷഭ് പന്തിനെയും ഷോര്‍ട്ട് പിച്ച് പന്തുകളിലൂടെ പരീക്ഷിക്കാനാണ് ഇംഗ്ലണ്ട് പേസര്‍മാര്‍ മൂന്നാം ദിനം ശ്രമിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീഴാതിരുന്ന രാഹുലും റിഷഭ് പന്തും ചേര്‍ന്ന് മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കാനിരിക്കെയാണ് ഇല്ലാത്ത റണ്ണിനായി വിളിച്ച് രാഹുല്‍ റിഷഭ് പന്തിനെ റണ്ണൗട്ടാക്കിയത്. സെഞ്ചുറിക്കരികെ നില്‍ക്കുന്ന രാഹുല്‍ ലഞ്ചിന് മുമ്പ് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അതിവേഗ സിംഗിളിനായി ഓടിയത്.
പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ നിരാശരായപ്പോഴാണ് അപ്രതീക്ഷിതമായി റണ്ണൗട്ടിന്‍റെ രൂപത്തില്‍ റിഷഭ് പന്ത് വീണത്. കൈയിലെ പരിക്ക് വകവെക്കാതെ ബാറ്റ് വീശിയ റിഷഭ് പന്ത് വീരോചിത സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും റണ്ണൗട്ടായത് ഇന്ത്യയുടെ ലീഡ് മോഹങ്ങൾക്ക് കനത്ത തിരിച്ചടയാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!