
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് 18 കോടിക്ക് സഞ്ജുവിനെ അടുത്ത മൂന്ന് സീസണിലേക്ക് നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത രണ്ട് സീസണുകളില്‍ കൂടി മലയാളി താരത്തെ ടീമില്‍ കളിപ്പിക്കാം.
എന്നാല്‍ ടീം വിടാന്‍ സഞ്ജു താല്‍പര്യം അറിയിച്ചതോടെ രാജസ്ഥാന് മുന്നില്‍ രണ്ട് വഴികളാണുള്ളത്. താല്‍പര്യമുള്ള ടീമുകളുമായി പരസ്പര ധാരണപ്രകാരമുള്ള കളിക്കാരെ വെച്ചുമാറലോ, സഞ്ജുവിനെ ലേലത്തില്‍ വിടുകയോ ചെയ്യുക എന്നതാണത്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതിന് താല്‍പര്യം അറിയിച്ചെങ്കിലും സഞ്ജുവിന് പകരമായി ചെന്നൈയുടെ രണ്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നത്. സഞ്ജുവിനെ കൈമാറാനോ ലേലത്തില്‍ വിടാനോ രാജസ്ഥാന്‍ തയാറായില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് സീസണുകളിലും സഞ്ജുവിന് രാജസ്ഥാനില്‍ തന്നെ കളിക്കേണ്ടിവരും. കരാര്‍ തീരും മുമ്പ് ഒരു കളിക്കാരന്‍ ടീം വിടാന്‍ ആഗ്രഹിച്ചാലും ടീമിന്‍റെ നിലപാടിന് അനുസരിച്ചാകും തീരുമാനം.
കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാനില്‍ നിന്ന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരസ്പര ധാരണപ്രകാരം കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പ 2021ല്‍ ഇത്തരത്തിലാണ് രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയത്. പക്ഷെ അത് പൂര്‍ണമായി പണം കൈമാറ്റത്തിലൂടെയായിരുന്നു. എന്നാല്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ രാജസ്ഥാന്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കുമൂലം സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ പകരമെത്തിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി യശസ്വി ജയ്സ്വാളിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുകയും ധ്രുവ് ജുറെലിനെ അടുത്ത വിക്കറ്റ് കീപ്പറായി ടീം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സഞ്ജു കൂടുമാറ്റത്തിന് തയാറെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക