
അഹമ്മദാബാദ്: ഇന്ത്യൻ ടെസ്റ്റ് ടീമിൽ(Indian Test Team) നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ(Ranji Trophy) അതിവേഗ ബാറ്റിംഗുമായി ചേതേശ്വർ പുജാര(Cheteshwar Pujara). മുംബൈയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ 83 പന്തിൽ 91 റൺസെടുത്താണ് പുജാര പുറത്തായത്. 16 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് പുജാര 91 റൺസെടുത്തത്. സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്സിൽ പുജാര പൂജ്യത്തിന് പുറത്തായിരുന്നു.
മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 544 റണ്‍സിന് മറുപടിയായി ഫോളോ ഓണ്‍ ചെയ്ത സൗരാഷ്ട്ര അവസാന ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സടിച്ച് മത്സരം സമനിലയാക്കി. പൂജാരക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സ്നെല്‍ പട്ടേലും(98) സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങി. സൗരാഷ്ട്ര ടീമില്‍ പൂജാര മാത്രമാണ് 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്.
മോശം ഫോമിനെ തുടർന്നാണ് പുജാരയെയും രഹാനെയെയും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കാൻ സെലക്ടർമാർ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. സൗരാഷ്ട്രയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ രഹാനെ സെഞ്ച്വറി നേടിയിരുന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയെയും പൂജാരയെയും പരിഗണിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ സെലക്ഷന് മുമ്പെ രഹാനെ സെഞ്ചുറി നേടിയതോടെ ടീമില്‍ നിലനിര്‍ത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ടീം പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് പൂജാരയുടെ വെടിക്കെട്ട് ഇന്നിംഗ്സ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന്‍റെ ഭാഗമായി കൂടിയാണ് രഹാനെയെയും പൂജാരയെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. ഇരുവര്‍ക്കും പുറമെ പേസര്‍ ഇഷാന്ത് ശര്‍മയെയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രഹാനെക്കും പൂജാരക്കും പകരം ശ്രേയസ് അയ്യര്‍ക്കും ഹനുമാ വിഹാരിക്കുമാണ് സെലക്ടര്‍മാര്‍ മധ്യനിരയില്‍ ഇടം നല്‍കിയത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി, വെളിപ്പെടുത്തലുമായി സാഹ, പിന്തുണച്ച് ഹര്‍ഭജനും സെവാഗും
ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റി പ്രിയങ്ക് പഞ്ചാല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ബാറ്റര്‍മാരായി ഉള്‍പ്പെടുത്തിയത്. റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായി കെ എസ് ഭരതിനെയും ടീമിലെടുത്തു. പേസര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!