
അഹമ്മദാബാദ്/ നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ നല്ല തുടക്കമിട്ട് ഗുജറാത്ത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ലഞ്ചിന് പിരിയുപമ്പോള്‍ ഗുജറാത്ത് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സെടുത്തിട്ടുണ്ട്. 38 റണ്‍സോടെ ആര്യ ദേശായിയും 23 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും ക്രീസില്‍.
കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചു കളിക്കാനാണ് തുടക്കം മുതല്‍ ഗുജറാത്ത് ശ്രമിച്ചത്. മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷിനെ ആത്മവിശ്വാസത്തോടെ നേരിട്ട ഗുജറാത്ത് ഓപ്പണര്‍മാര്‍ ജലജ് സക്സേനക്കെതിരെയും ആത്മവിശ്വാസത്തോടെ കളിച്ചതോടെ മികച്ച തുടക്കം ലഭിച്ചു. നിധീഷ് ആറോവറും ജലജ് സക്സേനയും എന്‍ പി ബേസില അഞ്ചോവർ വീതവുമെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
മൂന്നാം ദിനം നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്‍റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. 177 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 418-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ(11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ്(5) റണ്ണൗട്ടായി. എൻപി ബേസിലിനെ(1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്ച് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും പറത്തി 177 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.
മുംബൈക്കെതിരെ നിര്‍ണായക ലീഡ് നേടി വിദര്‍ഭ
രഞ്ജി ട്രോഫി രണ്ടാം സെമിയില്‍ മുംബൈക്കെതിരെ വിദര്‍ഭ 113 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 383 റണ്‍സിന് മറുപടിയായി മുംബൈ 270 റണ്‍സിന് ഓള്‍ ഔട്ടായി.106 റണ്‍സെടുത്ത ഓപ്പണര്‍ ആകാഷ് ആനന്ദ് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. ഷാര്‍ദ്ദുല്‍ താക്കൂർ(37), തനുഷ് കൊടിയാന്‍(33), മൊഹിത് അവാസ്തി എന്നിവര്‍ പൊരുതിയെങ്കിലും സെഞ്ചുറിക്ക് പിന്നാലെ ആകാശ് ആനന്ദ് പുറത്തായതോടെ മുംബൈ ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി വിദര്‍ഭക്ക് പക്ഷെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ അഥര്‍ ടൈഡെയെ(0) ഷാര്‍ദ്ദുല്‍ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്ന. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിദര്‍ഭ രണ്ടാം ഇന്നിംഗ്സില്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!