
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണിലെ ആദ്യ മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇതോടെ വൈഭവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വൈഭവ് സൂര്യവംശി നേടിയത് 17 പന്തില്‍ 52 റണ്‍സ്. നാല് ഫോര്‍ അഞ്ച് സിക്‌സ്. പതിനഞ്ചുകാരനായ വൈഭവ് അര്‍ധ സെഞ്ച്വറിയില്‍ എത്തിയത് നേരിട്ട പതിനഞ്ചാം പന്തില്‍.
ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡും വൈഭവിന് സ്വന്തം. തകര്‍ത്തടിക്കുന്ന വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍താരങ്ങളായ മുഹമ്മദ് കൈഫും മൈക്കല്‍വോണും ഉള്‍പ്പടെയുളളവര്‍ പറയുന്നു. എന്നാല്‍ വൈഭവ് ഇന്ത്യന്‍ ടീമില്‍ എത്താനുളള സമയമായിട്ടില്ലെന്ന് ആര്‍ അശ്വിന്‍. ''വൈഭവ് ഇപ്പോഴും കുട്ടിയാണ്. ഇപ്പോഴേ ഇന്ത്യന്‍ ടീമെന്ന വലിയഭാരം നല്‍കരുത്. പ്രതിഭനനായ വൈഭവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നുറപ്പാണ്. അതിനായി അല്‍പകാലംകൂടി കാത്തിരിക്കുന്നതാണ് നല്ലത്.'' അനാവശ്യമായി തിരക്കുകൂട്ടേണ്ടതില്ലെന്നും അശ്വിന്‍.
പതിനാലാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ വൈഭവ് കഴിഞ്ഞ സീസണില്‍ ഐപിഎല്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ ദിവസം പതിനഞ്ച് വയസ്സ് തികഞ്ഞ വൈഭവിനെ സെലക്ടര്‍മാര്‍ക്ക ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാം. സീനിയര്‍ ടീമിലേക്ക് പരിഗണിക്കാന്‍ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാവണം എന്നാണ് ഐസിസി നിയമം.
പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ ബൗളര്‍മാരെ തല്ലിച്ചതച്ച സൂര്യവന്‍ഷി നാല് ഫോറുകളും അഞ്ച് സിക്സറുകളുമാണ് പറത്തിയത്. 52 റണ്‍സെടുത്ത് പുറത്തായെങ്കിലും അപ്പോഴേക്കും രാജസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ സൂര്യവന്‍ഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. ബംഗാറിന്റെ വാക്കുകള്‍... ''മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെയാണ് ഈ 15-കാരന്‍ അനായാസം നേരിട്ടത്. അവരുടെ തന്ത്രങ്ങള്‍ മാറ്റാന്‍ സൂര്യവന്‍ഷി അവരെ നിര്‍ബന്ധിതരാക്കി. ഈ പ്രായത്തില്‍ ബൗളര്‍മാരുടെ മനസ്സില്‍ ഭയം ജനിപ്പിക്കാന്‍ അവന് സാധിക്കുന്നുണ്ട്.'' ബംഗാര്‍ ജിയോസ്റ്റാറില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!