SA vs IND: രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ബാറ്റിംഗ് ഇതിഹാസം

By Web TeamFirst Published Jan 20, 2022, 5:27 PM IST
Highlights

അതു മാത്രമല്ല ഓള്‍ റൗണ്ടറായ വെങ്കടേഷ് അയ്യരെക്കൊണ്ടും ഏതാനും ഓവറുകള്‍ പരീക്ഷിക്കാമായിരുന്നു. എന്നാല്‍ ഡസ്സനും ബാവുമയും ബാറ്റ് ചെയ്തപ്പോള്‍ രാഹുല്‍ തന്ത്രങ്ങളില്ലാത്ത നായകനെപ്പോലെ തോന്നിച്ചു.

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍(SA vs IND) 31 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ കെ എല്‍ രാഹുലിന്‍റെ(KL Rahul) ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍(Sunil Gavaskar). ടെംബാ ബാവുമയും(Temba Bavuma) റാസി വാന്‍ഡര്‍ ഡസ്സനും(Rassie van der Dussen) മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയപ്പോള്‍ എന്തു ചെയ്യണമെന്ന് രാഹുലിന് അറിയില്ലായിരുന്നുവെന്ന് ഗവാസ്കര്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ തുടങ്ങിയിട്ടേയുള്ളു. അതുകൊണ്ടുതന്നെ അടുത്ത രണ്ട് മത്സരങ്ങളിലും കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ആദ്യ മത്സരത്തില്‍ രാഹുലിന്‍റെ ബൗളിംഗ് മാറ്റങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല. മധ്യ ഓവറുകളില്‍ ബാവുമയും ഡസ്സനും മികച്ച കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രക്കും ഭുവനേശ്വര്‍ കുമാറിനും കൂടുതല്‍ ഓവറുകള്‍ നല്‍കാന്‍ രാഹുല്‍ തയാറാവണമായിരുന്നു.

അതു മാത്രമല്ല ഓള്‍ റൗണ്ടറായ വെങ്കടേഷ് അയ്യരെക്കൊണ്ടും ഏതാനും ഓവറുകള്‍ പരീക്ഷിക്കാമായിരുന്നു. എന്നാല്‍ ഡസ്സനും ബാവുമയും ബാറ്റ് ചെയ്തപ്പോള്‍ രാഹുല്‍ തന്ത്രങ്ങളില്ലാത്ത നായകനെപ്പോലെ തോന്നിച്ചു. എവിടെ പന്തെറിയണമെന്നോ ആരെക്കൊണ്ട് പന്തെറിയിക്കണമെന്നോ രാഹുലിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഭുവനേശ്വറിലും ബുമ്രയിലും ഏറ്റവും പരിചയ സമ്പന്നരായ രണ്ട് ഡെത്ത് ബൗളര്‍മാരുള്ളപ്പോള്‍ അവരെ അവസാന അഞ്ചോ ആറോ ഓവര്‍ അവര്‍ക്കായി മാറ്റിവെക്കണമായിരുന്നു.

അതുവഴി എതിരാളികള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നത് ഒഴിവാക്കാമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്‍റെ തുടക്കമായതുകൊണ്ടാവാം. അടുത്ത മത്സരങ്ങളില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം-ഗവാസ്കര്‍ പറഞ്ഞു.രോഹിത് ശര്‍മ ഇല്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നും ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഇത് രാഹുലിന് അവസരം നല്‍കുമെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!