
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ടീം ഇന്ത്യക്ക് ജയം. ഡെര്‍ബിഷെയറിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദീപക് ഹൂഡ (59), സഞ്ജു സാംസണ്‍ (38), സൂര്യകുമാര്‍ യാദവ് (36*) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ദിനേശ് കാര്‍ത്തികായിരുന്നു (Dinesh Karthik) ഇന്ത്യയെ നയിച്ചിരുന്നത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്കവാദ് (3) ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നീട് സഞ്ജു- ഹൂഡ സഖ്യത്തിന്റെ ബാറ്റിംഗാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. 30 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
എട്ടാം ഓവറില്‍ സഞ്ജു (Sanju Samson) മടങ്ങി. തുടര്‍ന്ന് ഹൂഡ- സൂര്യകുമാര്‍ കൂട്ടുകെട്ട് ഇന്ത്യയുടെ ജയം ഉറപ്പാക്കി. വിജയത്തിനടത്ത് ഹൂഡ വീണെങ്കിലും ദിനേശ് കാര്‍ത്തികും (7*) സൂര്യുകുമാറും വിജയം പൂര്‍ത്തിയാക്കി. 37 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്‌സ്.
നേരത്തെ അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് ഡെര്‍ബിഷെയറിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. അക്‌സര്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 28 റണ്‍സ് നേടിയ വെയ്ന്‍ മാഡ്‌സെനാണ് അവരുടെ ടോപ് സ്‌കോറര്‍. കാറ്റ്‌റൈറ്റ് (27), ബ്രൂക്ക് ഗസ്റ്റ് (23), അലക്‌സ് ഹ്യൂഗ്‌സ് (24), മാറ്റി മക്കീര്‍നന്‍ (16*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!