
കറാച്ചി: ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ താരം ഇര്‍ഫാൻ പത്താനുമായി വാക് പോര് കടുപ്പിച്ച് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. 2006ലെ ഇന്ത്യൻ ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിനിടെ ഉണ്ടായ സംഭവത്തെക്കുറിച്ച് പത്താന്‍ നടത്തിയ തുറന്നുപറച്ചിലിനാണ് അഫ്രീദി മറുപടി നല്‍കിയത്. തന്നെക്കുറിച്ച് നുണക്കഥയുണ്ടാക്കിയ പത്താനെ മനുഷ്യനായി പോലും കാണാനാവില്ലെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്താന് ഇപ്പോള്‍ പറഞ്ഞ കഥ തന്‍റെ മുഖത്തുനോക്കി പറയാന്‍ പത്താന് ധൈര്യമുണ്ടോ എന്നും അഫ്രീദി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് പത്താന്‍ പാകിസ്ഥാനി കളിക്കാരെ ഇടക്കിടെ കുറ്റം പറയുന്നതെന്നും തന്‍റെ പിന്നില്‍ നിന്ന് പിറുപിറുക്കാതെ മുഖത്തുനോക്കി ഇക്കാര്യം പറയാന്‍ പത്താന് ധൈര്യമുണ്ടോ എന്നും അഫ്രീദി ചോദിച്ചു. തന്‍റെ മുഖത്തുനോക്കി പറഞ്ഞാല്‍ മാത്രമെ പത്താന്‍റെ ആരോപണത്തോട് പ്രതികരിക്കൂവെന്നും എന്തിനാണ് ഇത്തരം നുണകള്‍ക്കൊക്കെ പ്രതികരിക്കുന്നതെന്നും അഫ്രീദി ചോദിച്ചു. താന്‍ ഇന്ത്യക്കാരനാണെന്ന് ഇടക്കിടെ തെളിയിക്കേണ്ടത് പത്താന്‍റെ ആവശ്യമാണ്. അതിനാണ് അയാൾ പാകിസ്ഥാനെ കുറ്റം പറയുന്നതെന്നും അഫ്രീദി പറഞ്ഞു.
കഴിഞ്ഞ മാസം ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് 2006ലെ പാക് പര്യടനത്തില്‍ അഫ്രീദിയുമായി വിമാനത്തില്‍വെച്ചുണ്ടായ വാക് പോരിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍ മനസുതുറന്നത്. കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള വിമാനത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും താരങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര ചെയ്തത്. സീറ്റിലിരിക്കുകയായിരുന്ന എന്‍റെ അടുത്തെത്തി മുടിയില്‍ പിടിച്ചുകൊണ്ട് അഫ്രീദി ചോദിച്ചു, എന്തൊക്കെയുണ്ട് മോനെ, സുഖമാണോ എന്ന്, എന്നെ ഒന്ന് കൊച്ചാക്കുകയായിരുന്നു അഫ്രീദിയുടെ ഉദ്ദ്യേശം. അതുകേട്ട ഞാന്‍ തിരിച്ചു ചോദിച്ചു, നിങ്ങളെപ്പോഴാണ് എന്‍റെ അച്ഛനായതെന്ന്. ആ സമയത്ത് ഒരു ആവശ്യവുമില്ലാത്ത കാര്യമാണ് അഫ്രീദി ചെയ്തത്. ഞാനും അഫ്രീദിയും തമ്മില്‍ സുഹൃത്തുക്കളൊന്നുമല്ല അങ്ങനെ ചോദിക്കാന്‍. എന്‍റെ മറുപടി കേട്ട് എന്തൊക്കെയോ ചീത്തവിളിച്ച് അഫ്രീദി സ്വന്തം സീറ്റില്‍ പോയിരുന്നു. സീറ്റില്‍ പോയിരുന്നശേഷവും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ സമയം എന്‍റെ സീറ്റിന് തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്നുണ്ടായിരുന്നത് പാക് ഓള്‍ റൗണ്ടറായ അബ്ദുള്‍ റാസാഖായിരുന്നു.
റസാഖിനോട് ഞാന്‍ ചോദിച്ചു, പാകിസ്ഥാനില്‍ എന്തൊക്കെ തരം ഇറച്ചിയാണ് ലഭിക്കുകയെന്ന്. എന്‍റെ ചോദ്യം കേട്ട് റസാഖ് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും അദ്ദേഹം പാകിസ്ഥാനില്‍ കിട്ടുന്ന ഇറച്ചികളൊക്കെ വിശദമായി പറഞ്ഞു. അതുകേട്ട ഞാന്‍ റസാഖിനോട് ചോദിച്ചു, ഇവിടെ പട്ടിയിറച്ചി കിട്ടുമോയെന്ന്. അഫ്രീദിയും ആ സമയം അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്‍റെ ചോദ്യം കേട്ട് റസാഖ് ഞെട്ടി, എന്നിട്ട് എന്നോട് ചോദിച്ചു, ഇര്‍ഫാന്‍ നീ എന്താ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എന്നോട് ചോദിച്ചു. അതിന് ഞാന്‍ നല്‍കിയ മറുപടി കേട്ട് റസാഖും അഫ്രീദിയും അമ്പരന്നു, പട്ടിയിറച്ചി കഴിച്ചതുകൊണ്ടാണോ അഫ്രീദി ഇങ്ങനെ കിടന്ന് കുരക്കുന്നത് എന്നായിരുന്നു ഞാന്‍ റസാഖിനോട് ചോദിച്ചത്. അതുകേട്ട് അഫ്രീദിയുടെയും റസാഖിന്‍റെയും വായടഞ്ഞു.അതിനുശേഷം വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതുവരെ അഫ്രീദി നിശബ്ദനായിരുന്നു. ഈ സംഭവത്തിനുശേഷം അഫ്രീദി പിന്നീട് എന്നെ പ്രകോപിപ്പിക്കാന്‍ വന്നിട്ടില്ല. കാരണം, അയാള്‍ക്ക് അറിയാമായിരുന്നു എന്നോട് വര്‍ത്തമാനം പറഞ്ഞ് പിടിച്ചു നില്‍ക്കാനാവില്ലെന്ന് എന്നായിരുന്നു പത്താന്‍റെ വെളിപ്പെടുത്തല്‍.