
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ് ന്യൂസിലന്‍ഡിനെതിരായ തുടര്‍ച്ചയായ രണ്ടാം ഏകദിന മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാതിരിക്കുകയും പകരമെത്തിയ റിഷഭ് പന്ത് നിരാശപ്പെടുത്തുകയും ചെയ്തതോടെ സഞ്ജുവിന് ഒഴിവാക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച പന്തിനാകട്ടെ ഒരു മത്സരത്തില്‍ പോലും 15 റണ്‍സിലധികം നേടാനായില്ല.
ഏകദിന റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും മുന്നേറ്റം, വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തി
ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇനി കഴിവു തെളിയിക്കാന്‍ വീണ്ടും ഐപിഎല്‍ വരെ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. റിഷഭ് പന്ത് നല്ല കളിക്കാരനാണ് നാലാം നമ്പറില്‍ പിന്തുണക്കണം എന്നാണ് വിവിഎസ് ലക്ഷ്മണ്‍ പറയുന്നത്. പന്ത് നല്ല കളിക്കാരനാണ്. പക്ഷെ ഫോം ഔട്ടാണ്, കഴിഞ്ഞ 11 മത്സരങ്ങളില്‍ 10ലും പന്ത് പരാജയമായിരുന്നു, അതേസമയം, അവസാനം കളിച്ച അഞ്ച് കളികളിലും റണ്‍സടിച്ച സഞ്ജു 66 റണ്‍സ് ബാറ്റിംഗ് ശരാശരിയില്‍ കളിച്ചിട്ടും ബെഞ്ചിലിരിക്കുകയാണ്. അതിനുള്ള കാരണം കാരണം എന്താണ്.
പിന്നീട് ഇന്നത്തെ മത്സരത്തിലും പന്ത് പരാജയപ്പെട്ടശേഷം ശശി തരൂര്‍ കുറിച്ചത്, പന്തിന് ഒരു പരാജയം കൂടി, അയാള്‍ക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിശ്രമം അനുവദിക്കണം. സഞ്ജുവിന് ഒരു അവസരം കൂടി നിഷേധിക്കപ്പെട്ടു. അയാള്‍ ഇന്ത്യയിലെ മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരിലൊരാളാണെന്ന് തെളിയിക്കാന്‍ ഇനി അടുത്ത ഐപിഎല്‍ വരെ കാത്തിരിക്കണം-തരൂര്‍ ട്വീറ്റ് ചെയ്തു.
കരിയറില്‍ ഇതുവരെ 11 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച സഞ്ജു 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സടിച്ചിട്ടുണ്ട്. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ ഒഴിവാക്കി ദീപക് ഹൂഡയെ ടീമിലെടുക്കാന്‍ കാരണം ആറാം ബൗളര്‍ വേണമെന്നതിനാലാണെന്ന് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!