
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ ഫോം ടി20 ക്രിക്കറ്റിലും ആവര്‍ത്തിച്ച് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 63 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ടി20 ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡ്. 200 പ്രഹരശേഷിയില്‍ ശുഭ്മാന്‍ ഗില്‍ 126 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ എല്ലാ ബാറ്റര്‍മാരും ചേര്‍ന്ന് നേടിയത് 66 റണ്‍സ് മാത്രം.
ടി20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റര്‍ എതിര്‍ ടീം ആകെ സ്കോര്‍ ചെയ്ത റണ്‍സിനെക്കാള്‍ 50 റണ്‍സിലേറെ സ്കോര്‍ ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇന്നലെ ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്താകാതെ നേടിയ 122 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ തിരുത്തിയത്.
ടി20 ക്രിക്കറ്റില്‍ പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ഒറു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡും ഇന്നലെ ഗില്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരെ 112 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ മറികടന്നത്.
തോറ്റമ്പി കിവികള്‍, 66ല്‍ പുറത്ത്; 168 റണ്‍സിന്‍റെ ഹിമാലയന്‍ ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര
ഇതിന് പുറമെ ടി20 ക്രിക്കറ്റിലെ ആദ്യ ഫിഫ്റ്റിക്കുശേഷം ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഇന്നലെ ഗില്‍ സ്വന്തമാക്കി. 2012ല്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് ലെവി തന്‍റെ ആദ്യ ടി20 ഫിഫ്റ്റിക്ക് ശേഷം 117 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്നലെ ആദ്യ ടി20 അര്‍ധസെഞ്ചുറിക്ക് ശേഷം 126 റണ്‍സിലൂടെ ഗില്‍ തിരുത്തിയത്.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഗില്‍ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായപ്പോള്‍ ഇന്നലെ മൂന്നാം ടി20യില്‍ സെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!