
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുകയാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസം. റാവല്‍പിണ്ടിയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കാര്യമായ പ്രകടനം നടത്താനായില്ല. ആദ്യ ഇന്നിംഗ്സില്‍ 77 പന്തില്‍ 31 റണ്‍സ് മാത്രം നേടിയ ബാബര്‍ രണ്ടാം ഇന്നിംഗ്സില്‍ 18 പന്തില്‍ 11 റണ്‍സിന് പുറത്തായി. നിര്‍ണായക സമയത്ത് പിടിച്ചുനില്‍ക്കേണ്ടതിന് പകരം ബാബര്‍ നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 0, 22 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്‌കോറുകള്‍.
താരത്തിന്റെ പ്രകടനം പാക് ക്രിക്കറ്റ് ആരാധകരില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. തുടര്‍ച്ചയായ 16 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും ബാബറിന് നേടാന്‍ സാധിച്ചിട്ടില്ല. 2022ന്റെ അവസാനത്തിലാണ് ബാബര്‍ അവസാനമായി ഒരു അര്‍ധ സെഞ്ചുറിയെങ്കിലും നേടുന്നത്. ടെസ്റ്റ് ശരാശരി 45ന് താഴേക്ക് പതിച്ചു. ഇത്തരത്തില്‍ സാങ്കേതിക തികവുള്ള ബാറ്റര്‍ ശരാശരിക്കും താഴെ പോയത് ആരാധകരെ അമ്പരിപ്പിക്കുകയാണ്. അവര്‍ അവരുടെ ആശങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ചിലവരാവട്ടെ പരിഹാസത്തിലേക്ക വഴിമാറി. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം, രണ്ടാം ടെസ്റ്റില്‍ പരാജയ ഭീതിയിലാണ് പാകിസ്ഥാന്‍. ഒന്നാം ഇന്നിംഗ്‌സില്‍ 12 റണ്‍സ് നേടിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 172 റണ്‍സിന് പുറത്തായി. 185 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. ജയിച്ചാല്‍ അവര്‍ക്ക് പരമ്പര ഉറപ്പിക്കാം. നിലവില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്.
നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274നെതിരെ ബംഗ്ലാദേശ് 262 റണ്‍സ് നേടിയിരുന്നു. ലിറ്റണ്‍ ദാസിന്റെ (138) സെഞ്ചുറിയും മെഹിദി ഹസന്‍ മിറാസിന്റെ (78) അര്‍ധ സെഞ്ചുറിയുമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!