
രാജ്‌കോട്ട്: സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം. രാജ്‌കോട്ട് ടി20യില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഹാര്‍ദിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, ശക്തമായ ബാറ്റിംഗ് ഓര്‍ഡര്‍ ഉണ്ടായിട്ടും ഇന്ത്യ 26 റണ്‍സിന് തോറ്റിരുന്നു. 35 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 40 റണ്‍സ് മാത്രമാണ് നേടിയത്. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനും പിന്നീട് സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍ ധ്രുവ് ജുറലിനും സിംഗിള്‍സ് നിരസിച്ച പാണ്ഡ്യയില്‍ ആരാധകര്‍ ശരിക്കും രോഷാകുലരായിരുന്നു.
ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്. 114.29 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് ഹാര്‍ദിക്കിന് ഉണ്ടായിരുന്നത്. പുതിയ പന്തില്‍ ബൗള്‍ ചെയ്യുമ്പോള്‍ ഹാര്‍ദിക് കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതും ആരാധകരെ ചൊടിപ്പിച്ചു. പിന്നാലെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ മടിച്ചത്. പകരം ഒരു ധോണി സ്‌റ്റൈല്‍ ഫിനിഷിനാണ് ഹാര്‍ദിക് ശ്രമിച്ചത്. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ ധ്രുവ് ജുറലിന് സിംഗിള്‍ നിഷേധിച്ച ഹാര്‍ദിക് അടുത്ത ഓവറിലെ ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു. അതിന് മുമ്പ് അക്‌സര്‍ പട്ടേലിനും താരം സിംഗിള്‍ നിഷേധിച്ചിരുന്നു. വീഡിയോ കാണാം...
ഇതിനിടെ ജുറലിനെ പോലൊരു താരത്തെ എട്ടാമത് ഇറക്കിയതിനെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും വിമര്‍ശിച്ചു. പീറ്റേഴ്‌സണിന്റെ വാക്കുകള്‍... ''''എനിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. നിങ്ങളുടെ മികച്ച ബാറ്റര്‍മാര്‍ മുകളില്‍ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞയാഴ്ച ഞാന്‍ ദക്ഷിണാഫ്രിക്കയില്‍, എസ്എ 20യില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ എന്നെ അതിശയിപ്പിച്ചു. ക്വിന്റണ്‍ ഡി കോക്ക് മൂന്നാം നമ്പര്‍ അല്ലെങ്കില്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. ഹെന്റിച്ച് ക്ലാസന്‍ ആറാം സ്ഥാനത്തും അല്ലെങ്കില്‍ ഏഴാമതും ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന്! ധ്രുവ് ജുറലിനെപ്പോലെ ഒരു മികച്ച ബാറ്ററെ എന്തിനാണ് അവസാനത്തേക്ക് മാറ്റിയതെന്ന് എനിക്ക് അറിയില്ല. തീര്‍ച്ചയായും അയാള്‍ക്ക് സമ്മര്‍ദത്തിലാണ് കളിച്ചുണ്ടാവുക.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!