
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മലയാളി താരം സഞ്ജുവിനെതിരെ തിരിഞ്ഞ് സോഷ്യല്‍ മീഡിയ. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 19 പന്തില്‍ നിന്ന് 29 റണ്‍സാണ് അടിച്ചെടുത്തത്. ആറ് മനോഹരമായ ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ടീമിന് മോശമല്ലാത്ത തുടക്കം നല്‍കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സഞ്ജുവിന്റെ ഇന്നിംഗ്‌സല്ല കുറ്റപ്പെടുത്തലുകള്‍ക്ക് കാരണം. അഭിഷേക് ശര്‍മ റണ്ണൗട്ടായതാണ് ആരാധകരെ ചൊടിപ്പിച്ചത്.
അഭിഷേകിനെ റണ്ണൗട്ടാക്കിയത് സഞ്ജുവാണെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. 12 ബോളില്‍ 25 റണ്‍സ് അടിച്ചെടുത്ത് നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് അഭിഷേക് റണ്ണൗട്ടാകുന്നത്. ഏഴു ബോളില്‍ രണ്ടു ഫോറും ഒരു സിക്സറുമടക്കം 16 റണ്‍സാണ് താരം നേടിയത്. പേസര്‍ ടസ്‌കിന്‍ അഹമ്മിന്റെ പന്ത് സഞ്ജു ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് കളിച്ചു. സിംഗിളിനായി രണ്ടടി മുന്നോട്ടു വച്ചതിനു ശേഷം അപകടം മനസ്സിലാക്കിയ സഞ്ജു ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. മറുവശത്ത് അഭിഷേക് അപ്പോഴേക്കും സിംഗിളിനായി മുന്നോട്ട് വന്നിരുന്നു. തിരിച്ചുകയറുന്നതിന് തൗഹിദ് ഹൃദോയ് റണ്ണൗട്ടാക്കി. അഭിഷേക് സഞ്ജുവിനെ നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമെ സാധിച്ചുള്ളൂ. ഇതോടെ സഞ്ജുവിനെ കുറ്റപ്പെടുത്തി വന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ചില പോസ്റ്റുകള്‍ വായിക്കാം...
മത്സരം ഇന്ത്യ ജയിച്ചിരുന്നു. ബംഗ്ലാദേശ് മുന്നോട്ടുവച്ച 128 റണ്‍സ് വിജയലക്ഷ്യം 11.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജുവും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 19.5 ഓവറില്‍ അയല്‍ക്കാര്‍ കൂടാരം കയറി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!