
ഡര്‍ബന്‍: ബംഗ്ലാദേശിനെതിരായ (SA vs BAN) ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 220 റണ്‍സ് ജയം. ഡര്‍ബനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 274 റണ്‍സ് വിജയലക്ഷത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലദേശ് കേവലം 53 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഏഴ് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് (Keshav Maharaj) ബംഗ്ലാദേശിനെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ (Simon Harmer) മൂന്ന് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. ഡര്‍ബിനില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറ് കൂടിയാണിത്. നേരത്തെ ഇന്ത്യയുടെ പേരിലായിരുന്നു ഈ മോശം റെക്കോര്‍ഡ്. 1996- 97ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ 66 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.
മൂന്നിന് 11 എന്ന നിലയില്‍ അവസാനദിനം ആരംഭിച്ച ബംഗ്ലാദേശിന് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം 42 റണ്‍സിനിടെ നഷ്ടമായി. 26 റണ്‍സെടുത്ത നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ടസ്‌കിന്‍ അഹമ്മദ് 14 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 203 റണ്‍സിന് പുറത്തായിരുന്നു. മെഹ്ദി ഹസന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് സ്‌കോര്‍ 204ല്‍ നിയന്ത്രിച്ചു നിര്‍ത്തിയത്. ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. 69 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റ്യാന്‍ റിക്കള്‍ടണ്‍ (39) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കീഗന്‍ പീറ്റേഴ്സണ് 36 റണ്‍സുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 367നെതിരെ ബംഗ്ലാദേശ് 298ന് പുറത്തായിരുന്നു. 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സന്ദര്‍ശകര്‍ വഴങ്ങിയത്. സെഞ്ചുറി നേടിയ മഹ്‌മുദുള്‍ ഹസന്‍ ജോയ്യാണ് (137) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിംഗ്സില്‍ തെംബ ബവൂമയുടെ (93) ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. എല്‍ഗാര്‍ (67), സരേല്‍ എര്‍വീ (41), ഹാര്‍മര്‍ (38) എന്നിവരും തിളങ്ങി. ഖലേദ് അഹമ്മദ് ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!