ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര വിരമിച്ചു; പാഡഴിക്കുന്നത് 32-ാം വയസില്‍!

By Web TeamFirst Published May 3, 2021, 2:42 PM IST
Highlights

ഇന്ത്യയെ കീഴ്‌പ്പെടുത്തി 2014ല്‍ ലങ്ക ടി20 ലോകകപ്പ് നേടുമ്പോള്‍ 14 പന്തില്‍ 23 റണ്‍സെടുത്ത് സിക്‌സറോടെ മത്സരം ഫിനിഷ് ചെയ്‌തത് പെരേരയായിരുന്നു.  

കൊളംബോ: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുപ്പത്തിരണ്ടാം വയസിലാണ് താരം പാഡഴിക്കുന്നത്. എന്നാല്‍ തുടര്‍ന്നും ടി20 ലീഗുകളില്‍ താരം കളിക്കും. 2023 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ ഒരുക്കാനുള്ള ലങ്കന്‍ സെലക്‌ടര്‍മാരുടെ പദ്ധതികള്‍ക്കിടെയാണ് വിരമിക്കല്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലേക്ക് പെരേരയെ പരിഗണിച്ചിരുന്നില്ല.  

മീഡിയം പേസ് ബൗളിംഗും ലോവര്‍ ഓര്‍ഡറിലെ വെടിക്കെട്ട് ബാറ്റിംഗുമായിരുന്നു തിസാര പെരേരയുടെ സവിശേഷത. ടെസ്റ്റ് ക്രിക്കറ്റില്‍ 2012ന് ശേഷം കളിച്ചിരുന്നില്ലെങ്കിലും ലങ്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു. ലങ്കയുടെ 2011ല്‍ ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ടീമില്‍ അംഗമായി. ഫൈനലില്‍ ഒന്‍പത് പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ താരം ഗൗതം ഗംഭീറിന്‍റെ വിക്കറ്റും വീഴ്‌ത്തി. ടീം ഇന്ത്യയെ കീഴ്‌പ്പെടുത്തി 2014ല്‍ ലങ്ക ടി20 ലോകകപ്പ് നേടുമ്പോള്‍ 14 പന്തില്‍ 23 റണ്‍സെടുത്ത് സിക്‌സറോടെ മത്സരം ഫിനിഷ് ചെയ്‌തത് പെരേരയായിരുന്നു.  

ടെസ്റ്റില്‍ ആറ് മത്സരങ്ങളില്‍ 203 റണ്‍സും 11 വിക്കറ്റുമാണ് നേട്ടം. 166 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 175 വിക്കറ്റും 2338 റണ്‍സും നേടി. 10 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും പേരിലുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 84 ടി20കളില്‍ 1204 റണ്‍സും 51 വിക്കറ്റും സ്വന്തമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!