
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഇന്നിംഗ്സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും നാണക്കേടില്‍ നിന്നും രക്ഷിച്ചത് അജിങ്ക്യാ രഹാനെയുടെയും ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെയും അര്‍ധസെഞ്ചുറികളായിരുന്നു. രണ്ടാം ദിനം പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റിട്ടും മൂന്നാം ദിനം ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ പേസാക്രമണത്തെ അതിജീവിച്ച രഹാനെയും ഷര്‍ദ്ദുലും ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കരകയറ്റുകയായിരുന്നു.
അര്‍ഹിച്ച സെഞ്ചുറിക്ക് 11 റണ്‍സകലെ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പറക്കും ക്യാച്ചില്‍ രഹാനെ പുറത്തായി. എന്നാല്‍ പൊതുവെ ശാന്തനെങ്കിലും രഹാനെയിലെ തന്ത്രശാലിയായ നായകനെയും കളിക്കാരനെയും കുറിച്ച് തനിക്ക് മുമ്പ് തന്നെ അറിയാമായിരുന്നുവെന്ന് കമന്‍ററിക്കിടെ ഓസ്ട്രേലിയന്‍ മുന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
2021-22ലെ ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ ആദ്യ ടെസ്റ്റില്‍ തോറ്റിട്ടും നായകനായിരുന്ന വിരാട് കോലി നാട്ടിലേക്ക് മടങ്ങിയിട്ടും നിരവധി താരങ്ങള്‍ പരിക്കേറ്റ് പുറത്തായിട്ടും രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോഴാണ് സ്റ്റീവ് വോ നല്‍കി മുന്നറിയിപ്പിന്‍റെ കാര്യം തനിക്ക് ഒന്നു കൂടി വ്യക്തമായെന്നും അക്കാലത്ത് ഓസീസ് പരിശീലകനായിരുന്ന ലാംഗര്‍ പറഞ്ഞു.
ദ്രാവിഡ് ഇതിഹാസമൊക്കെയാണ്, പക്ഷെ കോച്ച് എന്ന നിലയില്‍ വട്ട പൂജ്യം, തുറന്നു പറഞ്ഞ് മുന്‍ പാക് താരം
അന്ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് സ്റ്റീവ് വോ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. രഹാനെയുമായി താന്‍ പലവട്ടം ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ മെന്‍ററെന്ന് തന്നെ വേണമെങ്കില്‍ തന്നെക്കുറിച്ച് പറയാമെന്നുമായിരുന്നു സ്റ്റീവ് എന്നോട് പറഞ്ഞത്. സ്റ്റീവ് അത് പറഞ്ഞപ്പോള്‍ അതെനിക്ക് അത്ര സന്തോഷമുള്ള കാര്യമായി തോന്നിയില്ല. അപ്പോഴെ ഞാന്‍ അപകടം മണത്തിരുന്നു. ആ പരമ്പരക്ക് ശേഷമാണ് സ്റ്റീവ്, രഹാനെയെക്കുറിച്ച് പറഞ്ഞത് എത്രമാത്രം വസ്തുതയാണെന്ന് തനിക്ക് മനസിലായതെന്നും ലാംഗര്‍ കമന്‍ററിക്കിടെ പറഞ്ഞു.
2018-2019ലെ പരമ്പര തോല്‍വിക്ക് മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ നിരവധി താരങ്ങളുടെ അസാന്നിധ്യത്തിലും ഓസ്ട്രേലിയക്കെതിരെ 2-1നെ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ആ പരമ്പരയില്‍ ഇന്ത്യക്കായി തിളങ്ങിയ റിഷഭ് പന്തിന്‍റെ പ്രകടനം ഓര്‍ക്കുമ്പോള്‍ തനിക്കിപ്പോഴും കണ്ണു നിറയുമെന്നും ലാംഗര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!