വിക്കറ്റ് വലിച്ചെറിഞ്ഞ് സ്മിത്ത്; ഓസ്‌ട്രേലിയക്ക് ഏഴാം വിക്കറ്റ് നഷ്ടം, അദ്യദിനം ദക്ഷിണാഫ്രിക്ക പിടിമുറുക്കുന്നു

Published : Jun 11, 2025, 08:21 PM IST
Kagiso Rabada

Synopsis

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ഏഴാം വിക്കറ്റും നഷ്ടം. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഒരു ഘട്ടത്തില്‍ അവര്‍ നാലിന് 67 എന്ന നിലയിലായിരുന്നു. എന്നാല്‍ 66 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായത് ഓസീസിന് തിരിച്ചടിയായി. അവസാന സെഷനില്‍ അലക്‌സ് ക്യാരിയും (23), പാറ്റ് കമ്മിന്‍സും (1) മടങ്ങി. ഒന്നാം ദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ബ്യൂ വെബ്‌സ്റ്റര്‍ (63), മിച്ചല്‍ സ്റ്റാര്‍ക്ക് (0) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദ, രണ്ട് പേരെ പുറത്താക്കിയ മാര്‍കോ ജാന്‍സന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഓസീസിന്. ആറാം ഓവറില്‍ ടീമിന് ഇരട്ട പ്രഹരമേറ്റു. റബായുടെ ഓരോവറില്‍ ഉസ്മാന്‍ ഖവാജയും (0), കാമറൂണ്‍ ഗ്രീനും (4) പുറത്തായി. ഇരുവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്. പിന്നീട് മര്‍നസ് ലബുഷെയ്‌നെ (17) മാര്‍കോ ജാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡും (11) മടങ്ങി. വിക്കറ്റ് കീപ്പര്‍ക്ക് തന്നെ ക്യാച്ച്. പിന്നീട് വെബ്സ്റ്റര്‍ - സ്മിത്ത് സഖ്യം വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 79 റണ്‍സാണ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്മിത്ത് പുറത്തായി. സ്ലിപ്പില്‍ മാര്‍കോ ജാന്‍സന് ക്യാച്ച്. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ അവസാന സെഷന്റെ തുടക്കത്തില്‍ ക്യാരിയെ കേശവ് മഹാരാജ് ബൗള്‍ഡാക്കി. ക്യാരി - വെബ്‌സ്റ്റര്‍ കൂട്ടുകെട്ട് 46 റണ്‍സെടുത്തു. പിന്നാലെ ക്രീസിലെത്തിയ കമ്മിന്‍സ് റബാദയുടെ പന്തില്‍ ബൌള്‍ഡായി. വെബ്സ്റ്റര്‍ ഇതുവരെ ഒമ്പത് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 

മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. 27 വര്‍ഷത്തിനുശേഷം ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഇരു ടീമുകളുടേയും പ്ലെയിംഗ് ഇലവന്‍ അറിയാം...

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കിള്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറിന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്. മഴയോ പ്രതികൂല കാലാവസ്ഥയോ താരണം അഞ്ച് ദിവസത്തിനുള്ളില്‍ നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആറാം ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ