
ബാര്‍ബഡോസ്: കാറപടകത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കുന്ന ആദ്യ ഐസിസി ടൂര്‍ണമെന്റാണിത്. ടി20 ലോകകപ്പില്‍ ഇതിനോടകം തന്റെ ക്ലാസ് തെളിയിച്ച പന്ത് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 11 പന്തില്‍ 20 റണ്‍സാണ് നേടിയത്. ഇപ്പോള്‍ പന്തിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് മാത്രമല്ല, പന്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിക്കുന്നുണ്ട്.
പന്തിന്റെ അറ്റാക്കിംഗ് ശൈലി അഭിനന്ദനമര്‍ഹിക്കുന്നതാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേത്തിന്റെ വാക്കുകള്‍... ''ഇതൊരു അത്ഭുതമാണ്. അപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷേ അദ്ദേഹം സുഖമായിരുന്നില്ല. എന്നാല്‍ പന്ത് വളരെ ശക്തമായി തിരികെ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാരം കാര്യമായി കുറഞ്ഞു. ഫിറ്റ്‌നെസ് മികച്ചതായി കാണപ്പെടുന്നു.'' ഗവാസ്‌കര്‍ പറഞ്ഞു.
പന്തിന്റെ പക്വതയെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ''അദ്ദേഹത്തിന്റെ പക്വതയും പ്രധാനപ്പെട്ടതാണ്. ഓരോ മത്സരം കഴിയുമ്പോഴും അദ്ദേഹം പക്വതയാര്‍ജിച്ച് വരികയാണ്. ഹാര്‍ദിക് പാണ്ഡ്യയില്‍ നമ്മളത് കണ്ടു. റിഷഭ് പന്തും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. സാഹചര്യങ്ങള്‍ മനസിലാക്കിയാണ് അവന്‍ കളിക്കുന്നത്. അവന്‍ ആക്രമണകാരിയായ താരമാണ്.'' ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!