ടി20 ലോകകപ്പ്: ആവേശപ്പോരിനൊടുവില്‍ യുഎഇ പൊരുതി വീണു; നെതര്‍ലന്‍ഡ്സിന് മൂന്ന് വിക്കറ്റ് ജയം

By Gopala krishnanFirst Published Oct 16, 2022, 5:04 PM IST
Highlights

112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലന്‍ഡ്സിനെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിക്രംജിത് സിങിനെ(14) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡും ബാസ് ഡി ലീഡും ചേര്‍ന്ന് ഓറഞ്ച് പടയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മാക്സ് ഓഡോഡിനെ(18 പന്തില്‍ 23) വീഴ്ത്തി ജുനൈദ് സിദ്ദീഖ് യുഎഇക്ക് വീണ്ടും പ്രതീക്ഷ നല്‍കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ നെതര്‍ലന്‍ഡ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലായിരുന്നു.

ഗീലോങ്: ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തില്‍ യുഎഇയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി നെതര്‍ലന്‍‌ഡ്സ്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ് 76-6ലേക്ക് വീണെങ്കിലും അവസാന ഓവറുകളില്‍ ടിം പ്രിംഗിളും(15)  സ്കോട് എഡ്വേര്‍ഡ്സും(16*) ചേര്‍ന്ന് നടത്തിയ പോരാട്ടത്തിനൊടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നെതര്‍ലന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ലോഗാന്‍ വാന്‍ ബീക്കും(4*) വിജയത്തില്‍ എഡ്വേര്‍ഡ്സിന് കൂട്ടായി. യുഎഇക്കായി ഒരോവറില്‍ രണ്ട് വിക്കറ്റ് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് സിദ്ദീഖ് ബൗളിംഗില്‍ തിളങ്ങി. സ്കോര്‍ യുഎഇ 20 ഓവറില്‍ 111-8, നെതര്‍ലന്‍ഡ്സ് 19.5 ഓവറില്‍ 112-7.

തുടക്കം പാളി, ഒടുക്കം മിന്നി

112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലന്‍ഡ്സിനെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിക്രംജിത് സിങിനെ(14) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡും ബാസ് ഡി ലീഡും ചേര്‍ന്ന് ഓറഞ്ച് പടയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മാക്സ് ഓഡോഡിനെ(18 പന്തില്‍ 23) വീഴ്ത്തി ജുനൈദ് സിദ്ദീഖ് യുഎഇക്ക് വീണ്ടും പ്രതീക്ഷ നല്‍കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ നെതര്‍ലന്‍ഡ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലായിരുന്നു.

ഒമ്പതാം ഓവറില്‍ ബാസ് ഡി ലീഡിനെ(14) മടക്കിയ മെയ്യപ്പന്‍ യുഎഇയെ മത്സരത്തില്‍ നിലനിര്‍ത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ നെതര്‍ലന്‍ഡ്സ് 62-3 എന്ന സ്കോറില്‍ വിജയത്തിലേക്ക് ബാറ്റ് വീശി. എന്നാല്‍ അഫ്സല്‍ ഖാന്‍ എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ അക്കര്‍മാനും(17)ജുനൈദ് സിദ്ദീഖ് എറിഞ്ഞ പതിനാലം ഓവറില്‍ ടോം കൂപ്പര്‍(8), വാന്‍ഡര്‍ മെര്‍വ്(0) എന്നിവരും മടങ്ങിയതോടെ നെതര്‍ലന്‍ഡ്സ് പ്രതിസന്ധിയിലായി.

സ്‌മൂത്ത് റണ്ണപ്പ്, ഗംഭീര ആക്ഷന്‍; നെറ്റ്‌സില്‍ രോഹിത് ശര്‍മ്മയ്ക്ക് പന്തെറിഞ്ഞ് 11കാരന്‍- വീഡിയോ

അതേ ഓവറില്‍ ടിം പ്രിംഗിള്‍ നല്‍കിയ അനായാസ ക്യാച്ച് യുഎഇയുടെ മലയാളി നായകന്‍ റിസ്‌വാന്‍ കൈവിട്ടത് കളിയില്‍ നിര്‍ണായകമായി. മൂന്ന് വിക്കറ്റ് ശേഷക്കെ അവസാന അഞ്ചോവറില്‍ 31 റണ്‍സും രണ്ടോവറില്‍ 10 റണ്‍സുമായിരുന്നു നെതര്‍ലന്‍ഡ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ടിം പ്രിംഗിളും സ്കോട്ട് എഡ്വേര്‍ഡസും ചേര്‍ന്ന് സാഹസത്തിന് മുതിരാതെ സിംഗിളുകളിലൂടെ നെതര്‍ലന്‍ഡ്സിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ടോം പ്രിംഗിളിനെ(16 പന്തില്‍ 15) സഹൂര്‍ ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ നെതര്‍ലന്‍ഡ്സ് വീണ്ടും സമ്മര്‍ദ്ദത്തിലായെങ്കിലും എഡ്വേര്‍ഡ്സും വാന്‍ ബീക്കും ചേര്‍ന്ന് അവരെ വിജയവര കടത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 111 റണ്‍സെടുത്തത്. 47 പന്തില്‍ 41 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമാണ് ടോപ് സ്കോറര്‍. റിസ്‌വാന്‍ രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. ബാസ് ഡി ലീഡ് മൂന്നും ഫ്രഡ് ക്ലാസ്സന്‍ രണ്ടും ടിം പ്രിങ്കിളും വാന്‍ ഡര്‍ മെര്‍വും ഓരോ വിക്കറ്റും വീഴ്‌ത്തി.

click me!