
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ സെഞ്ചുറി നേടിയിട്ടും ആദ്യ ഇന്നിംഗ്സില്‍ 471 റണ്‍സിന് പുറത്തായ ഇന്ത്യൻ ടീമിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് താരങ്ങള്‍ സെഞ്ചുറി അടിച്ചിട്ടും രണ്ടാം ദിനം ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നിട്ടും ഇന്ത്യക്ക് 500 റണ്‍സ് പിന്നിടാനായിരുന്നില്ല.
ഇതോടെ ഒരു ഇന്നിംഗ്സില്‍ മൂന്ന് താരങ്ങള്‍ സെഞ്ചുറി നേടിയിട്ടും ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കുറിച്ചതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യയുടെ തലയിലായത്. 2016ല്‍ സെഞ്ചൂറിയനില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് താരങ്ങള്‍ സെഞ്ചുറി അടിച്ചിട്ടും 475 റണ്‍സ് നേടിയതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍. 2002ല്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനായി മൂന്ന് താരങ്ങള്‍ സെഞ്ചുറി നേടിയിട്ടും ടീം ടോട്ടല്‍ 500 കടത്താനായിരുന്നില്ല. 497 റണ്‍സാണ് അന്ന് വിന്‍ഡീസ് നേടിയത്.
1924ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്കും ഇന്ത്യയുടേത് പോലെ മൂന്ന് താരങ്ങള്‍ സെഞ്ചുറി അടിച്ചിട്ടും 500 പിന്നിടാന്‍ കഴിഞ്ഞിരുന്നില്ല. 494 റണ്‍സാണ് അന്ന് ഓസീസ് നേടിയത്. 2019ലെ ന്യൂ ഇയര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ 622-7 അടിച്ചശേഷം വിദേശത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറാണിത്. 2007ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 664 റണ്‍സ് നേടിയിരുന്നു.
രണ്ടാം ദിനം 359-3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലെത്തിയിരുന്നു. എന്നാൽ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ 471 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്നലെ സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ന് ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക