
ബെല്‍ഫാസ്റ്റ്: ടി20 കരിയറില്‍ ഒരു അനാവശ്യ റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യത്തെ ബൗളറായി താരം മാറി. അയര്‍ലന്‍ഡിനെതിരായ ബെല്‍ഫാസ്റ്റ് മത്സരത്തില്‍ നാല് ഓവറില്‍ വിക്കറ്റൊന്നും വീഴ്ത്താതെ 57 റണ്‍സാണ് താരം വഴങ്ങിയത്. 2023-ല്‍ ഗുവാഹത്തിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 68 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിനു മുന്‍പുള്ള മോശം പ്രകടനം.
ഏഴാം ഓവറില്‍ ആക്രമണത്തിനെത്തിയ വലങ്കയ്യന്‍ പേസര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും, പിന്നീട് രണ്ട് സിക്‌സറുകള്‍ വഴങ്ങി ആ ഓവറില്‍ മാത്രം 14 റണ്‍സ് വിട്ടുകൊടുത്തു. തുടര്‍ന്നുള്ള ഓവറുകളില്‍ താരം കുറച്ചുകൂടി നിയന്ത്രണം പാലിച്ചു. ഗാരെത് ഡെലാനി ഒരു ഷോട്ട് ബോള്‍ ഫോറടിച്ചെങ്കിലും, മറ്റൊരു പന്ത് സ്റ്റമ്പുകള്‍ക്ക് അരികിലൂടെ കടന്നുപോയി. പന്ത്രണ്ടാം ഓവറില്‍ തിരിച്ചെത്തിയ പ്രസിദ്ധ്, മികച്ച വേഗതയിലും സ്വിങ്ങിലും ലോര്‍ക്കാന്‍ ടക്കറെ വിറപ്പിച്ചു. എന്നാല്‍ ഒരു യോര്‍ക്കര്‍ ശ്രമം ഫുള്‍ ടോസ് ആയതിനെത്തുടര്‍ന്ന് താരം ഫോറും വഴങ്ങി.
എന്നാല്‍ താരത്തിന്റെ അവസാന ഓവര്‍ അത്യന്തം ദയനീയമായിരുന്നു. ആദ്യ പന്ത് ജോര്‍ജ് ഡോക്രേല്‍ ബൗണ്ടറിയിലേക്ക് പായിച്ചു. തൊട്ടുപിന്നാലെ ഡെലാനി ഫോറും തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളും നേടി കളം നിറഞ്ഞതോടെ ആ ഓവറില്‍ മാത്രം 27 റണ്‍സാണ് പിറന്നത്. ടി20യില്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളര്‍ വഴങ്ങുന്ന ഏറ്റവും ചെലവേറിയ ഓവറാണിത്. തുടര്‍ച്ചയായി യോര്‍ക്കറുകളും സ്ലോ ബോളുകളും എറിയാനുള്ള താരത്തിന്റെ ശ്രമങ്ങളൊന്നും തന്നെ റണ്‍സ് ഒഴുക്ക് തടയാന്‍ സഹായിച്ചില്ല.
ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാകാനുള്ള കഴിവുണ്ടായിട്ടും, സ്ഥിരത പുലര്‍ത്താത്തത് താരത്തെ എളുപ്പമുള്ള ഇരയാക്കുന്നുവെന്ന വിമര്‍ശനമാണ് ആരാധകരില്‍ നിന്നും നിരീക്ഷകരില്‍ നിന്നും ഉയരുന്നത്. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരക്കാരനായി താരത്തെ ടീമിലെടുത്തതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നതും ഇതുകൊണ്ടുതന്നെയാണ്. പ്രസിദ്ധിന്റെ മോശം ബൗളിങ്ങിന്റെ കൂടി ബലത്തില്‍ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!