ടി20 ലോകകപ്പ്: ബംഗ്ലാ കടുവകള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ വമ്പന്‍ റെക്കോര്‍ഡിനരികെ കോലിയും സൂര്യയും

By Gopala krishnanFirst Published Nov 2, 2022, 9:53 AM IST
Highlights

904 റൺസുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടത്തിലെത്താൻ തൊട്ടുപിന്നിലുണ്ട്. അഡ്‌ലെയ്ഡ് ഓവല്‍ വിരാട് കോലിയുടെ കരിയറിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012ല്‍ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്‌ലെയ്ഡ് ഓവലിലാണ്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെയാണ് വിരാട് കോലിയും സൂര്യകുമാർ യാദവും. 15 റൺസ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന മഹേല ജയവർധനെയുടെ റെക്കോർഡ് വിരാട് കോലി മറികടക്കും. നിലവിൽ 1001 റൺസാണ് കോലിക്കുള്ളത്.

904 റൺസുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടത്തിലെത്താൻ തൊട്ടുപിന്നിലുണ്ട്. അഡ്‌ലെയ്ഡ് ഓവല്‍ വിരാട് കോലിയുടെ കരിയറിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012ല്‍ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്‌ലെയ്ഡ് ഓവലിലാണ്. വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയതും അഡ്‌ലെയ്ഡ് ഓവലിലായിരുന്നു. ഓസീസിനെതിരെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി കോലി ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചതും അഡ്‌ലെയ്ഡില്‍ തന്നെയാണ്.

2015ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി സെഞ്ചുറി നേടിയതും അഡ്‌‌ലെയ്ഡിലാണ്. അവസാനമായി അഡ്‌ലെയ്ഡില്‍ ഓസീസിനെതിരെ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റില്‍ 74 റണ്‍സടിച്ച കോലി റണ്‍ ഔട്ടായി. അഡ്‌ലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള സന്ദര്‍ക ബാറ്റര്‍ കൂടിയാണ് കോലി. അഞ്ച് സെഞ്ചുറിയാണ് അഡ്‌ലെയ്ഡില്‍ വിവിധ ഫോര്‍മാറ്റുകളിലായി കോലി നേടിയത്.

അഡ്‌ലെയ്ഡിലും ഉദിച്ചുയരാന്‍ സ്കൈ

ടി20യിൽ കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം  ബാറ്ററാകാനാണ് സൂര്യകുമാർ യാദവ് ഇന്ന് അഡ്‌ലെയിഡില്‍ ഇറങ്ങുന്നത്. 26 ടി20 മത്സരങ്ങളില്‍ നിന്ന് 42.50 ശരാശരിയില്‍ 183.69 പ്രഹരശേഷിയില്‍ എട്ട് അര്‍ധസെഞ്ചുറിയും ഒറു സെഞ്ചുറിയും അടക്കം 935 റൺസാണ് ഈ വര്‍ഷം സൂര്യകുമാര്‍ അടിച്ചെടുത്തത്. അഞ്ച് റൺസ് കൂടി നേടിയാൽ കലണ്ടർ വർഷത്തില്‍ നേടിയ റൺസിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിന്‍റെ റെക്കോർഡ് സൂര്യ മറികടക്കും. കഴിഞ്ഞ വർഷം 26 മത്സരങ്ങളില്‍ 1326 റൺസ് നേടിയ മുഹമ്മദ് റിസ്‌വാന്‍റെ പേരിലാണ് നിലവിൽ റെക്കോർഡ്.

click me!