
മുംബൈ: നാല്‍പ്പത്തിയൊമ്പത് ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകരാന്‍ അധികനാളില്ല എന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പായിക്കഴിഞ്ഞു. അമ്പരപ്പിക്കുന്ന റണ്‍വേട്ട തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി 229 ഇന്നിംഗ്‌സുകളില്‍ നിന്ന് ഇതിനകം 42 ശതകങ്ങള്‍ നേടിക്കഴിഞ്ഞു എന്നതുതന്നെ കാരണം. അതിനാല്‍ ഇനിയും ഏറെക്കാലം കരിയര്‍ ബാക്കിനില്‍ക്കുന്ന കോലിയുടെ സെഞ്ചുറിവേട്ട എത്രയായിരിക്കും എന്ന ചോദ്യമുയരുക സ്വാഭാവികം.
കോലി എത്ര ഏകദിന സെഞ്ചുറി നേടുമെന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന് ഉത്തരമുണ്ട്. കോലി 75-80 സെഞ്ചുറി നേടുമെന്ന് ജാഫര്‍ ട്വീറ്റ് ചെയ്തു. 49 സെഞ്ചുറികളുമായി സച്ചിന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 452 ഇന്നിംഗ്‌സില്‍ നിന്നാണ് സച്ചിന്‍ ഇത്രയും സെഞ്ചുറികള്‍ നേടിയത്.
പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിലാണ് കോലി 42-ാം സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി പ്രകടനത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍വേട്ട(11363) മറികടന്ന കോലി എട്ടാം സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതുമെത്തി. ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സച്ചിന്‍റെ സമ്പാദ്യം 463 മത്സരങ്ങളില്‍ നിന്ന് 18,426 റണ്‍സാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!