
കൊളംബോ: പതിയിരുന്ന് ആക്രമിക്കുന്ന രോഹിത് ശര്‍മ്മ ശൈലി കണ്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ അമ്പരന്നു. ഏഷ്യാ കപ്പില്‍ നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ യുവ പേസര്‍ നസീം ഷായുടെ പന്തുകളില്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തിഗത സ്കോര്‍ 25 കടന്നതും കത്തിക്കയറുകയായിരുന്നു. സ്‌പിന്നര്‍ ഷദാബ് ഖാനാണ് രോഹിത്തിന്‍റെ ബാറ്റിന്‍റെ ചൂട് നന്നായി അറിഞ്ഞത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യ 37 പന്തില്‍ രോഹിത് ശര്‍മ്മയ്‌ക്ക് 27 റണ്‍സ് മാത്രമായിരുന്നു നേടാനായത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ തൊട്ടടുത്ത 13-ാം ഓവറില്‍ ഷദാബ് ഖാനെ തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍ക്കും ഒരു ഫോറിനും ശിക്ഷിച്ച രോഹിത് ആ ഓവറില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം 19 റണ്‍സ് ചേര്‍ത്ത് ഗിയര്‍ മാറ്റി. ഒരോവറിന്‍റെ ഇടവേളയില്‍ ഷദാബ് വീണ്ടും പന്തെടുത്തപ്പോള്‍ രോഹിത് ആദ്യ പന്ത് സിക്‌സറിനും രണ്ടാമത്തേത് ഫോറിനും പായിച്ചു. ഈ സിക്‌സോടെ 42 പന്തില്‍ ഹിറ്റ്‌മാന് അര്‍ധസെഞ്ചുറി തികയ്‌ക്കാനുമായി.
ഇന്നിംഗ്‌സിലെ 17-ാം ഓവറിലെ നാലാം പന്തില്‍ ഷദാബ് ഖാന് തന്നെ വിക്കറ്റ് സമ്മാനിച്ച് രോഹിത് ശര്‍മ്മ മടങ്ങി എന്നത് മറ്റൊരു കൗതുകമായി. 49 ബോളില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സെടുത്ത രോഹിത്തിന്‍റെ ക്യാച്ച് ഫഹീം അഷ്‌റഫിനായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മ- ശുഭ്‌മാന്‍ ഗില്‍ സഖ്യം 16.4 ഓവറില്‍ 121 റണ്‍സ് ചേര്‍ത്തു.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
Read more: മഴയുടെ കളി, രോഹിത്-ഗില്‍ അടിത്തറയിട്ടു! പിന്നാലെ മടക്കം; പാകിസ്ഥാനെതിരെ ഇന്ത്യ മികച്ച നിലയില്‍