
ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ നിര്‍ണായക സാന്നിധ്യമാവുകയാണ് തിരുവനന്തപുരം സ്വദേശിയായ ആശാ ശോഭന. വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് ആശ. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ആശ ഒരു വിക്കറ്റ് വീഴ്ത്തിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനമാണ് ആശയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ നിര്‍ണായക വിക്കറ്റ് വീഴ്ത്തി താരം ആരാധകരുടെ കൈയ്യടി നേടി.
ഇപ്പോഴിതാ താരം തന്റെ ഫുട്‌ബോള്‍ പ്രേമവും തുറന്നുപറയുകയാണ്. ഫുട്‌ബോളില്‍ ആഴ്‌സണലാണ് ഇഷ്ട ടീം. ക്ലബിന്റെ ബെല്‍ജിയം മുന്നേറ്റതാരം ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ കടുത്ത ആരാധിക കൂടിയാണ് ഈ ലെഗ് സ്പിന്നര്‍. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിനെ എം എസ് ധോണിയുമായി ഉപമിച്ചുള്ള ആശയുടെ വീഡിയോ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വൈറലാവുകയാണ്. ലോകകപ്പിലെ ആദ്യ വിക്കറ്റ് നേട്ടത്തില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിേെന്റാ ഗോളാഘോഷമാണ് താരം അനുകരിച്ചത്. വീഡിയോ കാണാം...
ആശ തിളങ്ങിയെങ്കിലും ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെയാണ് ഇന്ത്യ ലോകകപ്പ് തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 58 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് നിലവാരം ശരാശരിക്കും താഴെയായിരുന്നു.
തോല്‍വിയുടെ കാരണം ഫീല്‍ഡിംഗിലെ മോശം പ്രകടനമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമ്മതിച്ചു. ''ഞങ്ങള്‍ മികച്ച ക്രിക്കറ്റല്ല കളിച്ചത്. മുന്നോട്ട് പോകുമ്പോള്‍, ഏതൊക്കെ മേഖലകളാണ് മെച്ചപ്പെടുത്തേണ്ടതെന്ന് ഗൗരവമായി ചിന്തിക്കണം. ഇപ്പോള്‍ ഓരോ കളിയും പ്രധാനമാണ്, ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കണം. അവര്‍ ഞങ്ങളെക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചു, അതില്‍ സംശയമില്ല. ഞങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു, എന്നാല്‍ അത് മുതലാക്കാന്‍ സാധിച്ചില്ല. തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു. കാരണം ഇത് ടി20 ലോകകപ്പാണ്. ഞങ്ങള്‍ പലതവണ 160-170 സ്‌കോറുകള്‍ പിന്തുടര്‍ന്നിട്ടുള്ള ടീമാണ്. പക്ഷേ ദുബായിലെ പിച്ചില്‍ അത് നടന്നില്ല. അത് 10-15 റണ്‍സ് വളരെ കൂടുതലായിരുന്നു അവര്‍ക്ക്. അവര്‍ നന്നായി തുടങ്ങി. ഞങ്ങള്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇത്.'' ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!