
റായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിനായി കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരാശപ്പെടുത്തിയിരുന്നു. ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സച്ചിന്‍ പുറത്തായി. നുവാന്‍ കുലശേഖരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഇതിഹാസതാരം.
മത്സരത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് ജയിച്ചിരുന്നു. 33 റണ്‍സിന് ജയിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 71 പന്തില്‍ 108 റണ്‍സുമായി പുറത്താവാതെ നിന്ന് നമന്‍ ഓജയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 162ന് എല്ലാവരും പുറത്തായി.
ഇന്ത്യയുടെ വിജയത്തിനിടയിലും വൈറലായിരിക്കുകയാണ് സച്ചിന്റെ വിക്കറ്റ്. കുലശേഖരയുടെ ഇന്‍സ്വിങ്ങറില്‍ സച്ചിന്റെ ഓഫ് സ്റ്റംപ് തെറിക്കുകയായിരുന്നു. വീഡിയോ കാണാം.
ഇന്ത്യ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക ലെജന്‍ഡ്‌സിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. സനത് ജയസൂര്യയെ(5) വിനയ്കുമാര്‍ തുടക്കത്തിലെ വീഴ്ത്തി.പിന്നാലെ ദില്‍ഷന്‍ മുനവീരയും(8)മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെ ഉണ്ടായിരുന്നുള്ളു. ക്യാപ്റ്റന്‍ ദില്‍ഷനും(11), ഉപുല്‍ തരംഗക്കകും(10) ക്രീസില്‍ അധികം ആയസുണ്ടായില്ല. അസേല ഗുണരത്‌നെയെ(19) യൂസഫ് പത്താന്‍ മടക്കിയതോടെ 41-4ലേക്ക് വീണുപോയ ലങ്കന്‍ സ്‌കോറിന് ജീവന്‍ മെന്‍ഡിസിന്റെയും(20) ഇഷാന്‍ ജയരത്‌നെയുടെയും, മഹേല ഉദ്വാതെയുടെയും പോരാട്ടം പ്രതീക്ഷ നല്‍കിയങ്കിലും തോല്‍ഭാരം കുറക്കാനെ അതുകൊണ്ടായുള്ളു.
21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജയരത്‌നെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ക്യാംപില്‍ ഭീതിവിതച്ചെങ്കിലും 19ാം ഓവറില്‍ ജയരത്‌നെയെ വിനയ്കുമാര്‍ വീഴ്ത്തിയതോടെ ലങ്കന്‍ ലെജന്‍ഡ്‌സിന്റെ പോരാട്ടം തീര്‍ന്നു. ജയരത്‌നെ 22 പന്തില്‍ 51 റണ്‍സടിച്ചു. നാലു ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് ജയരത്‌നെയുടെ ഇന്നിംഗ്‌സ്. ഇന്ത്യ ലെജന്‍ഡ്‌സിനായി വിനയ് കുമാര്‍ മൂന്നും അഭിമന്യു മിഥുന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!