ചെണ്ടയായി സാം കറൻ, ബട്‌ലര്‍ക്ക് നിരാശ; കൂറ്റൻ സ്കോർ നേടിയിട്ടും ആദ്യ ഏകദിനത്തിൽ വിന്‍ഡീസിനോട് തോറ്റ് ഇംഗ്ലണ്ട്

Published : Dec 04, 2023, 10:44 AM IST
ചെണ്ടയായി സാം കറൻ, ബട്‌ലര്‍ക്ക് നിരാശ; കൂറ്റൻ സ്കോർ നേടിയിട്ടും ആദ്യ ഏകദിനത്തിൽ വിന്‍ഡീസിനോട് തോറ്റ് ഇംഗ്ലണ്ട്

Synopsis

ഹെറ്റ്മെയര്‍(32) പുറത്തായതിന് പിന്നാലെ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(6) പെട്ടെന്ന് മടങ്ങിയെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ(28 പന്തില്‍ 49) വെടിക്കെട്ട് ബാറ്റിംഗ് വിന്‍ഡീസിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു.

അന്‍റിഗ്വ: ഏകദിന ലോകകപ്പിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റ് ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 325 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഷായ് ഹോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 83 പന്തില്‍ 109 റണ്‍സുമായി ഷായ് ഹോപ്പ് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിനായി ഓപ്പണര്‍മാരായ അലിക് അതാനസെയും(66), ബ്രാണ്ടന്‍ കിങും(35) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. അതാനസെ പുറത്തായതിന് പിന്നാലെ ബ്രാണ്ടന്‍ കിങും മടങ്ങി. വണ്‍ ഡൗണായി എത്തിയ കീസി കാര്‍ട്ടി(16) നിലയുറപ്പിക്കും മുമ്പ് വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ഷായ് ഹോപ്പും ഷിമ്രോണ്‍ ഹെറ്റ്മെയറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ വീണ്ടും ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു.

അത് വൈഡ് തന്നെ, പക്ഷെ മലയാളി അമ്പയർ കണ്ണടച്ചു, ഇന്ത്യന്‍ ജയത്തില്‍ നിർണായകമായത് അര്‍ഷ്‌ദീപിന്‍റെ ആദ്യ പന്ത്

ഹെറ്റ്മെയര്‍(32) പുറത്തായതിന് പിന്നാലെ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(6) പെട്ടെന്ന് മടങ്ങിയെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ(28 പന്തില്‍ 49) വെടിക്കെട്ട് ബാറ്റിംഗ് വിന്‍ഡീസിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. അല്‍സാരി ജോസഫിനെ കൂട്ടുപിടിച്ച് ഹോപ്പ് വിന്‍ഡീസ് വിജയം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി 9.5 ഓവറില്‍ 98 റണ്‍സ് വഴങ്ങിയ സാം കറന്‍ നിരാശപ്പെടുത്തിയപ്പോള്‍ റെഹാന്‍ അഹമ്മദും ഗുസ് അറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനായി ഒരു ബൗളറുടെ മോശം ബൗളിംഗ് പ്രകടനമാണിത്. 97 റണ്‍സ് വഴങ്ങിയ സ്റ്റീവ് ഹാര്‍മിസണിന്‍റെ റെക്കോര്‍ഡാണ് സാം കറന്‍റെ പേരിലായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക്(71), സാക്ക് ക്രോളി(48), ഫില്‍ സാള്‍ട്ട്(46), സാം കറന്‍(38), ബ്രൈഡണ്‍ കാഴ്സ്(21 പന്തില്‍ 31*) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. നായകന്‍ ജോസ് ബട്‌ലര്‍(3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ലോകകപ്പില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിരാശപ്പെടുത്തിയ ഇംഗ്ലണ്ട് ലോകകപ്പില്‍ കളിച്ച ഒമ്പത് താരങ്ങളെ ഒഴിവാക്കിയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറിയില്‍ വിരാട് കോലി അടുക്കമുള്ളവര്‍ വീണു; പിന്നിലായത് ഇതിഹാസ താരങ്ങള്‍
എട്ട് സിക്‌സ്, പത്ത് ഫോര്‍! ബീസ്റ്റ് മോഡില്‍ ഫിന്‍ അലന്‍, റെക്കോഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍