
പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും നഷ്ടമായെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി. രണ്ട് റണ്‍സുമായി ധവാന്‍ പുറത്തായ ശേഷമെത്തിയ കോലി 57 പന്തില്‍ അമ്പത്തിയഞ്ചാം ഏകദിന അര്‍ധ സെഞ്ചുറി തികച്ചു. 17 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ.
ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യയെ തുടക്കത്തിലെ വെസ്റ്റ് ഇന്‍ഡീസ് ഞെട്ടിച്ചു. രണ്ട് റണ്‍സില്‍ നില്‍ക്കേ ശിഖര്‍ ധവാനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കോട്രല്‍ എല്‍ബിയില്‍ പുറത്താക്കി. പിന്നീടൊന്നിച്ച രോഹിത്- കോലി സഖ്യം ഇന്ത്യയെ തന്ത്രപൂര്‍വം കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 16-ാം ഓവറില്‍ രോഹിതിനെ പൂരാന്‍റെ കൈകളിലെത്തിച്ച് ചേസ് ബ്രേക്ക് ത്രൂ നല്‍കി. 18 റണ്‍സാണ് രോഹിത് നേടിയത്.
പ്ലെയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇന്ത്യയിറങ്ങിയപ്പോള്‍ ഒരു മാറ്റംവരുത്തി വിന്‍ഡീസ്. ഫാബിയന്‍ അലന് പകരം ഓഷേന്‍ തോമസിനെയാണ് വിന്‍ഡീസ് ഉള്‍പ്പെടുത്തിയത്. ക്രിസ് ഗെയ്‌ലിന്‍റെ 300-ാം ഏകദിനമാണിത്. രണ്ടാം ഏകദിനം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‍റെ പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!