സൂറിച്ച് ഡയമണ്ട് ലീഗില്‍ മെഡല്‍ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം

Published : Aug 28, 2025, 09:46 AM IST
Neeraj Chopra

Synopsis

ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉൾപ്പടെ ഏഴുപേരാണ് ജാവലിൻ ത്രോയിൽ മത്സരിക്കുന്നത്. ഈ വർഷം പങ്കെടുത്ത ആറ് ചാമ്പ്യൻഷിപ്പുകളിൽ നാലിലും ചാമ്പ്യനായതിന്‍റെ ആത്മവിശ്വാസവും നീരജിനുണ്ട്.

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലിൽ മെഡൽ പ്രതീക്ഷയോടെ മുൻ ചാമ്പ്യൻ നീരജ് ചോപ്ര ഇന്നിറങ്ങും. സൂറിച്ചിലെ ലെറ്റ്സിഗ്രണ്ട് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 11.15 നാണ് മത്സരം തുടങ്ങുക. ഡയമണ്ട് ലീഗിന്‍റെ ഔദ്യോഗിക യുട്യൂബ് പേജില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും. 2022ൽ നീരജ് ഇവിടെ സ്വർണം നേടി ചരിത്രം കുറിച്ചിരുന്നു. 2023ലും 2024ലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉൾപ്പടെ ഏഴുപേരാണ് ജാവലിൻ ത്രോയിൽ മത്സരിക്കുന്നത്. സൂറിച്ചില്‍ നീരജിനൊപ്പം മത്സരിക്കുന്ന ഏഴുപേരില്‍ ആറുപേരും ആദ്യ 10 റാങ്കിനുള്ളിലുള്ളവരാണെന്നതിനാല്‍ കടുപ്പമേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ്, ജൂലിയൻ വെബ്ബർ, കെർഷോം വാൽകോട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ സൂറിച്ചില്‍ നീരജിന് വെല്ലുവിളിയായുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസല്‍സില്‍ നടന്ന നടന്ന ഡയമണ്ട് ലീഗില്‍ ഒരു സെന്‍റി മീറ്റര്‍ വ്യത്യാസത്തിലാണ് പീറ്റേഴ്സ് നീരജിനെ പിന്നിലാക്കിയത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറാണ് സൂറിച്ചില്‍ നീരജിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താവുന്ന മറ്റൊരു താരം. സീസണില്‍ 91.06 മിറ്റര്‍ എറിഞ്ഞ താരമാണ് വെബ്ബര്‍. ദോഹയില്‍ മുമ്പ് നീരജിനെ വെബ്ബര്‍ തോല്‍പ്പിച്ചിട്ടുമുണ്ട്. 2012ലെ ഒളിംപിക് ചാമ്പ്യനായ ട്രിനാഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ടാണ് നീരജിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. 86.30 മീറ്ററാണ് സീസണില്‍ വാല്‍ക്കോട്ട് എറിഞ്ഞ മികച്ച ദൂരം.

എങ്കിലും സമ്മര്‍ദ്ദഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള നീരജില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷവെക്കുന്നു. ഈ വര്‍ഷം പങ്കെടുത്ത ആറ് ചാമ്പ്യൻഷിപ്പുകളില്‍ നാലിലും ചാമ്പ്യനായതിന്‍റെ ആത്മവിശ്വാസവും നീരജിനുണ്ട്. സൂറിച്ചില്‍ ചാമ്പ്യനായാല്‍ അടുത്തമാസം ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും നീരജിന് സുവര്‍ണ പ്രതീക്ഷയോടെ ഇറങ്ങാനാവും.

ഈ സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ കരിയറിലാദ്യമായി നീരജ് 90 മീറ്റര്‍ കടമ്പ പിന്നിട്ടിരുന്നു. ദോഹയില്‍ 90.23 മീറ്റർ പിന്നിട്ട് രണ്ടാം സ്ഥാനം നേടിയ നീരജ് ജൂണില്‍ നടന്ന പാരിസ് ഡയമണ്ട് ലീഗിൽ 88.16 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വർണവും നേടിയിരുന്നു. പിന്നീട് നടന്ന സിലേഷ്യ, ബ്രസല്‍സ് ഡയമണ്ട് ലീഗുകളില്‍ നിന്ന് നീരജ് വിട്ടുനില്‍ക്കുകയായിരുന്നു. ബെംഗളുരുവിൽ നടന്ന നീരജ് ചോപ്ര ക്ലാസിക്കിന് ശേഷം ഇന്ത്യൻ താരത്തിന്‍റെ ആദ്യ മത്സരമാണിത്. നീരജ് ചോപ്ര ക്ലാസിക്കില്‍ 86.18 ദൂരം താണ്ടിയാണ് നീരജ് ചാമ്പ്യനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര