Wimbledon : വിംബിള്‍ഡണ് ഇന്ന് തുടക്കം; ജോക്കോവിച്ച്, മുറെ, വാവ്‌റിങ്ക ഇന്നിറങ്ങും

By Web TeamFirst Published Jun 27, 2022, 1:22 PM IST
Highlights

ബിഗ് ഫോര്‍ എന്നറിയപ്പെടുന്നവരല്ലാതെ ആരും 2002ന് ശേഷം വിംബിള്‍ഡണ്‍ പുരുഷ ചാംപ്യനായിട്ടില്ല. പുല്‍ക്കോര്‍ട്ട് സീസണില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിവരുന്ന ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനി സമീപകാല ചരിത്രം തിരുത്തുമോ എന്ന ആകാംക്ഷ ശക്തമാണ്.

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസിന് (Wimbledon) ഇന്ന് തുടക്കമാവും. പുരുഷന്‍മാരില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോകോവിച്ചും (Novak Djokovic) വനിതകളില്‍ ലോക ഒന്നാം നന്പര്‍ ഇഗാ സ്വിയറ്റെക്കുമാണ് (Iga Swiatek) ടോപ് സീഡ്. ജോകോവിച്ച് ആദ്യ റൗണ്ടില്‍ കൊറിയന്‍ താരം ക്വോന്‍ സൂന്‍ വൂവിനെ നേരിടും. സ്റ്റാന്‍ വാവ്രിങ്ക, ആന്‍ഡി മുറേ എന്നിവര്‍ക്കും ഇന്ന് കളിയുണ്ട്.

ബിഗ് ഫോര്‍ എന്നറിയപ്പെടുന്നവരല്ലാതെ ആരും 2002ന് ശേഷം വിംബിള്‍ഡണ്‍ പുരുഷ ചാംപ്യനായിട്ടില്ല. പുല്‍ക്കോര്‍ട്ട് സീസണില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിവരുന്ന ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനി സമീപകാല ചരിത്രം തിരുത്തുമോ എന്ന ആകാംക്ഷ ശക്തമാണ്. ഡാനില്‍ മെദ്വദേവ്, അലക്സാണ്ടര്‍ സ്വെരേവ്, റോജര്‍ ഫെഡറര്‍ എന്നിവരില്ലെങ്കില്‍ പോലും നിലവിലെ ചാംപ്യനായ ജോക്കോവിച്ച് തന്നെ ഇത്തവണയും ഫേവറിറ്റ്. 

ടോപ് സീഡ് ജോക്കോവിച്ചും രണ്ടാം സീഡ് നദാലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന നിലയിലാണ് മത്സരക്രമം. കലണ്ടര്‍ സ്ലാം എന്ന ആഗ്രഹം നദാല്‍ ആരാധകര്‍ പങ്കിടുന്നുണ്ടെങ്കിലും 2010ന് ശേഷം സ്പാനിഷ് ഇതിഹാസം വിംബിള്‍ഡണില്‍ കിരീടം നേടിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്. 

വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ ഇഗയാണ് ഫോമിലുള്ള താരം. ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇഗയ്ക്ക് കളിമണ്‍കോര്‍ട്ട് സീസണിലെ മികവ് വിംബിള്‍ഡണില്‍ ആവര്‍ത്തിക്കാനാകുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ 37 കളിയില്‍ അപരാജിതയായി തുടരുന്ന ഇഗ, പുല്‍ക്കോര്‍ട്ട് സീസണില്‍ ഇതുവരെ സജീവമായിരുന്നില്ല.

24ആം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യമാക്കി സെറീന വില്ല്യംസും ലണ്ടനില്‍ എത്തിയിട്ടുണ്ടെങ്കിലും പന്തയക്കാരുടെ പട്ടികയില്‍ പിന്‍നിരയിലാണ്.
 

click me!