
ബ്രിസ്ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാന്‍ ആയെങ്കിലും ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും തുടരുന്നു. 15 മത്സങ്ങളില്‍ ഒമ്പത് ജയമാണ് ഓസീസിന്. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. 58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്. 10 മത്സങ്ങളില്‍ 63.33 പോയിന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ആറ് മത്സരങ്ങള്‍ അവര്‍ ജയിച്ചു. മൂന്നെണ്ണം തോറ്റപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിച്ചു.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം ഹാമില്‍ട്ടണ്‍ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ശ്രീലങ്കയെയാണ് ന്യൂസിലന്‍ഡ് പിന്തള്ളിയത്. 14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയന്റ് ശതമാനവുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്തായത്. 11 ടെസ്റ്റില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള ശ്രീലങ്ക 45.45 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടിയെങ്കിലും 43.18 പോയന്റ് ശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ആറാമതാണ്.
ബ്രിസ്‌ബേനില്‍ ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് വച്ചിരുന്നത്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴേക്കും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ അഞ്ചാം ദിവസം ഉപേക്ഷിക്കേണ്ടി വന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്‌കോര്‍: ഓസ്‌ട്രേലിയ 445 & 89/7 ഡി, ഇന്ത്യ 260 & 8/0. അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 തുടരുന്നു.
ബ്രിസ്‌ബേന്‍ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വിരമിക്കല്‍ തീരുമാനമെടുത്തിരുന്നു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!