
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സീസണിലെ രണ്ടാം തോല്‍വി. ഗുജറാത്ത് ജയന്‍റ്‌സ് 11 റണ്‍സിന് വിജയിച്ചതോടെയാണിത്. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി എട്ട് വിക്കറ്റ് വീണ ശേഷം അരുന്ധതി റെഡിയുടെ ബാറ്റിംഗില്‍ പൊരുതിയെങ്കിലും ഒടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. സ്കോര്‍: ഗുജറാത്ത് ജയന്‍റ്‌സ്- 147/4 (20), ഡല്‍ഹി ക്യാപിറ്റല്‍സ്- 136 (18.4).
മറുപടി ബാറ്റിംഗില്‍ ഫോമിലുള്ള ബാറ്റര്‍മാരായിരുന്ന ഷെഫാലി വര്‍മ്മ എട്ടിലും മെഗ് ലാന്നിംഗ് 18ലും മടങ്ങിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. ജെമീമ റോഡ്രിഗസ് ഒന്നിലും പുറത്തായി. മരിസാന്‍ കാപ്പിനൊപ്പം(36) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ആലിസ് കാപ്‌സി(11 പന്തില്‍ 22) റണ്ണൌട്ടായതും ജെസ്സ് ജൊനാസ്സന്‍ നാലില്‍ മടങ്ങിയതും കൂടിയായപ്പോള്‍ ഡല്‍ഹി വലഞ്ഞു. തനിയാ ഭാട്ടിയ(1), രാധാ യാദവ്(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 100ല്‍ നില്‍ക്കേ 8 വിക്കറ്റ് വീണ ശേഷം അരുന്ധതി റെഡി-ശിഖ പാണ്ഡെ സഖ്യം 135 വരെ സ്കോര്‍ എത്തിച്ചെങ്കിലും അരുന്ധതിയെ ഗാര്‍ത്ത് പുറത്താക്കിയത് വഴിത്തിരിവായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടീം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുക്കുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റ് നഷ്‌ടത്തിന് ശേഷം ഹര്‍ലീന്‍ ഡിയോളും അര്‍ധസെഞ്ചുറികള്‍ നേടിയ ലോറ വോള്‍വാര്‍ട്ടും ആഷ്‌ലി ഗാര്‍ഡ്‌നറും ചേര്‍ന്നാണ് ടീമിനെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. ലോറ 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സോടെയും 57 റണ്ണെടുത്ത് ടോപ് സ്കോററായി.
ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സിന് ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ സോഫിയ ഡങ്ക്‌ലിയെ നഷ്‌ടമായി. 6 പന്തില്‍ 4 എടുത്ത സോഫിയയെ മരിസാന്‍ കാപ്പ് പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം ഹര്‍ലീന്‍ ഡിയോളും ലോറ വോള്‍വാര്‍ട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റി. 33 പന്തില്‍ 31 റണ്‍സെടുത്ത ഡിയോളിനെ 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ജെസ്സ് ജൊനാസ്സന്‍ മടക്കി. ഇതിന് ഷേഷം ആക്രമിച്ച് കളിച്ച ലോറ വോള്‍വാര്‍ട്ടും ആഷ്‌ലീ ഗാര്‍ഡ്‌നറും ചേര്‍ന്ന് ടീമിനെ 16-ാം ഓവറില്‍ 100 കടത്തി. നേരിട്ട 41-ാം പന്തില്‍ ലോറ അര്‍ധസെഞ്ചുറി തികച്ചു. ടൂര്‍ണമെന്‍റില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. 32 പന്തില്‍ അമ്പതിലെത്തിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍(33 പന്തില്‍ 51*) പുറത്താവാതെ നിന്നു. ദയാലന്‍ ഹേമതല(1) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!