
ഗോള്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ശ്രീലങ്ക ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ അടിച്ചു കയറി ശ്രീലങ്ക. ആദ്യ ടെസ്റ്റിലെ ജയത്തോടെ ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയ ശ്രീലങ്ക രണ്ടാം ടെസ്റ്റും ജയിച്ച് മൂന്നാം സ്ഥാനം ഒന്നുകൂടി സുരക്ഷിതമാക്കി. ഒമ്പത് ടെസ്റ്റില്‍ 60 പോയന്‍റും 55.56 പോയന്‍റ് ശതമാനവുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് സമ്പൂര്‍ണ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.
അതേസമയം, തോല്‍വിയോടെ ന്യൂസിലന്‍ഡ് എട്ട് മത്സരങ്ങളില്‍ നാല് ജയവും നാലു തോല്‍വിയുമടക്കം 36 പോയന്‍റും 37.50 പോയന്‍റ് ശതമാനവുമായി ഏഴാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ സുരക്ഷിതമാക്കിയെങ്കിലും കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മഴയില്‍ മുങ്ങിയതോടെ ഇന്ത്യക്കിപ്പോഴും ഫൈനലുറപ്പിക്കാനായിട്ടില്ല.
മൂന്നാം ദിനവും വെളളത്തിലായി, കാണ്‍പൂര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങി
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ജയത്തോടെ 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ 71.67 പോയന്‍റ് ശതമാനവും 86 പോയന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 പോയന്‍റ് ശതമാനവും 90 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് പാകിസ്ഥാനെതിരായ പരമ്പര നേടി നാലാം സ്ഥാനത്തേകയര്‍ന്നിരുന്ന ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ഇന്ത്യയോട് തോറ്റതോടെ ആറാം സ്ഥാനത്തേക്ക് വീണിരുന്നെങ്കിലും ന്യൂസിലന്‍ഡ് തോറ്റതോടെ അഞ്ചാം സ്ഥാനത്തെത്തി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്‍റും 42.19 പോയന്‍റ് ശതമാവുമായി അഞ്ചാമതുണ്ട്. ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, പാകിസ്ഥാന്‍ എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!